ഗുജറാത്ത് കോൺഗ്രസ് ഓഫീസിന്റെ പേര് ബജ്‌റംഗ്‌ദൾ പ്രവർത്തകർ ‘ഹജ് ഹൗസ്’ എന്നാക്കി മാറ്റിയതായി ഗുജറാത്തിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ ജഗദീഷ് താക്കൂർ നടത്തിയ പരാമർശത്തിന്റെ പശ്ചാത്തലത്തിലാണ് വ്യാഴാഴ്ച രാത്രി സംഭവം എന്ന് പറയുന്നു. രാജ്യത്തിന്റെ ഖജനാവിൽ ന്യൂനപക്ഷങ്ങൾക്കാണ് പ്രഥമ അവകാശമെന്ന് ജഗദീഷ് താക്കൂർ നടത്തിയ പ്രതികരണമാണ് തുടർ സംഭവത്തിലേക്ക് നയിച്ചതെന്ന് ആരോപണം ഉണ്ട്. . അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിമയിൽ ഹജ് ഹൗസ് എന്ന സ്റ്റിക്കർ പതിപ്പിച്ചെന്നും പറയുന്നു. “അധികാരത്തിലുണ്ടെങ്കിലും ഇല്ലെങ്കിലും കോൺഗ്രസ് ന്യൂനപക്ഷത്തെ പിന്തുണയ്ക്കും. രാജ്യത്ത് കലാപം നടക്കുന്നതിന് പിന്നിൽ ആരാണെന്നത് നമുക്കറിയാവുന്നതാണ്. അവരുടെ കെണിയിൽ വീഴാതിരിക്കാൻ നാം ജാഗ്രത പാലിക്കണം. രാജ്യത്തിന്റെ ഖജനാവിൽ ന്യൂനപക്ഷങ്ങൾക്കാണ് പ്രഥമ അവകാശം. വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പിന്തുണ നൽകണം.”–ഇതായിരുന്നു സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ പറഞ്ഞത് എന്നാണ് റിപ്പോർട്ടുകൾ .













