പ്രവാചക നിന്ദാ പരാമര്‍ശത്തില്‍ വന്‍ വിവാദത്തിലായ ബി.ജെ.പി. മുന്‍ ദേശീയ വക്താവ് നൂപുര്‍ ശര്‍മയെ ഇതു സംബന്ധിച്ച കേസുകളില്‍ ആഗസ്റ്റ് പത്തു വരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി. അടുത്ത വാദം കേള്‍ക്കുന്നത് ആഗസ്‌റ്റ് പത്തിന് ആണ്. അറസ്റ്റില്‍ നിന്നും സംരക്ഷണം തേടിയും തന്റ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട എഫ്.ഐ.ആറുകള്‍ ഒരുമിച്ചാക്കണമെന്ന ഹര്‍ജി പരിഗണിക്കാനുമായി നൂപുര്‍ ശര്‍മ്മ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
ജൂലായ് ഒന്നിന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെബി പർദിവാല എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് തനിക്കെതിരെ നടത്തിയ പ്രതികൂല പരാമർശങ്ങൾക്കും വിമർശനത്തിനും ശേഷം തനിക്ക് വധഭീഷണി നേരിടുന്നുണ്ടെന്നു മുൻ ബിജെപി വക്താവ് കോടതിയിൽ ബോധിപ്പിച്ചു. ജൂലൈ 1 ന്, സുപ്രീം കോടതി ശർമ്മയ്ക്ക് ആശ്വാസം നൽകാൻ വിസമ്മതിക്കുക മാത്രമല്ല, അവരുടെ ടെ ടെലിവിഷൻ പരാമർശങ്ങളുടെ പേരിൽ ശർമ്മയെ രൂക്ഷമായി വിമർശിക്കുകയും രാജ്യത്തോട് അവർ മാപ്പു പറയണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.













