മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഏറ്റവും അധികം ക്രിമിനല്‍ ആക്രമണം നടക്കാറുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ വീണ്ടും ആക്രമണം. ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിൽ വ്യാഴാഴ്ച വൈകുന്നേരം പ്രമുഖ ഹിന്ദി ദിനപത്രങ്ങളിൽ പ്രവർത്തിക്കുന്ന രണ്ട് മാധ്യമപ്രവർത്തകർക്ക് വെടിയേറ്റു. റായ്പൂർ പോലീസ് സ്റ്റേഷന് കീഴിലുള്ള ഒരു റസ്റ്റോറന്റിൽ ഇവർ ചായകുടിക്കുന്നതിനിടെയാണ് സംഭവം. ഉടൻ തന്നെ ഇവരെ ബിഎച്ച്‌യു മെഡിക്കൽ കോളേജിൽ എത്തിച്ചു. അപകടനില തരണം ചെയ്തതായി സൂചനയുണ്ട്. ശ്യാം സുന്ദർ പാണ്ഡെ, ലഡ്ഡു പാണ്ഡെ എന്നിവർക്കാണ് വെടിയേറ്റത്. ശ്യാം സുന്ദർ പാണ്ഡെയും ലഡ്ഡു പാണ്ഡേയും കാളിയരി മാർക്കറ്റിലെ ഒരു റസ്റ്റോറന്റിൽ ഇരുന്ന് ചായകുടിക്കുന്നതിനിടെ രണ്ട് അജ്ഞാതർ ഹെൽമറ്റ് ധരിച്ച് ബൈക്കിൽ വന്ന് വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിനു പിന്നിലെ പ്രകോപനം വ്യക്തമായിട്ടില്ല.













