• Home
  • latest news
  • ശ്രീലങ്കന്‍ പ്രസിഡന്‍റ് ഗോതബായ രാജപക്സെ മാലദ്വീപിലേക്ക് രക്ഷപ്പെട്ടു…വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍

ശ്രീലങ്കന്‍ പ്രസിഡന്‍റ് ഗോതബായ രാജപക്സെ മാലദ്വീപിലേക്ക് രക്ഷപ്പെട്ടു…വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍

ശ്രീലങ്കന്‍ പ്രസിഡന്‍റ് ഗോതബായ രാജപക്സെ രാജ്യംവിട്ടു. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ മാലദ്വീപിലേക്കാണ് കടന്നത്. ഭാര്യ ലോമ രാജപക്സെയും രണ്ട് അംഗരക്ഷകരും ഒപ്പമുണ്ട്. ഗോതബായ ഇന്ന് രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതിനിടെയാണ് നീക്കം. മുന്‍പ് രണ്ടുതവണ രാജ്യംവിടാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും രാജിസന്നദ്ധത അറിയിച്ചെങ്കിലും സ്ഥാനമൊഴിയുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല. ഇരുവരും രാജിവയ്ക്കാതെ പ്രസിഡന്റിന്റെ കൊട്ടാരം ഒഴിയില്ലെന്നാണ് പ്രക്ഷോഭകരുടെ നിലപാട്.

ഗോതബായയുടെ സഹോദരനും മുന്‍ ധനകാര്യമന്ത്രിയുമായ ബേസില്‍ രാജപക്‌സെ ഇന്നലെ ദുബായിലേക്ക്‌ കടക്കാനായി വിമാനത്താവളത്തില്‍ എത്തിയിരുന്നുവെങ്കിലും ജീവനക്കാരും പ്രക്ഷോഭകരും ചേര്‍ന്ന്‌ അദ്ദേഹത്തെ വിമാനത്തില്‍ കയറാന്‍ അനുവദിച്ചിരുന്നില്ല. രാജ്യത്തെ മുടിച്ചവര്‍ രാജ്യം വിടേണ്ട എന്നായിരുന്നു തടഞ്ഞവരുടെ നിലപാട്‌. ചൊവ്വാഴ്ച രാവിലെ കൊളംബോ രാജ്യാന്തര വിമാനത്താവളത്തിലെ വിഐപി ടെർമിനൽ വഴി രാജ്യംവിടാൻ ശ്രമിക്കുന്നതിനിടെ എമിഗ്രേഷൻ ഉദ്യോഗസ്ഥരാണ് ബേസിലിനെ തടഞ്ഞത്. പുലർച്ചെ 12.15ന് ചെക്ക്-ഇൻ കൗണ്ടറിലെത്തിയ ബേസിൽ, 3.15 വരെ അവിടെയുണ്ടായിരുന്നു. എമിഗ്രേഷൻ ഉദ്യോഗസ്ഥർ അദ്ദേഹത്തെ തിരിച്ചറിഞ്ഞതോടെ യാത്രാനുമതി നിഷേധിക്കുകയായിരുന്നു. ഇതിനെത്തുടർന്ന് ബേസിലിനു മടങ്ങി പോകേണ്ടി വന്നു.

കഴിഞ്ഞ ഞായറാഴ്‌ച തന്റെ കൊട്ടാരത്തിനു മുന്നിലേക്ക്‌ ശ്രീലങ്കയിലെ ജനം മുഴുവന്‍ ഒഴുകിയെത്താന്‍ തുടങ്ങിയപ്പോള്‍ ഗോതബായ രാജപക്‌സെ അവിടെ നിന്നും തന്ത്രപൂര്‍വ്വം അജ്ഞാത കേന്ദ്രത്തിലേക്ക്‌ രക്ഷപ്പെടുകയുണ്ടായി. എന്നാല്‍ രാജ്യം വിടാന്‍ കഴിഞ്ഞിരുന്നില്ല. കടലില്‍ നാവിക സേനയുടെ കപ്പലിലായിരുന്നു ഇദ്ദേഹം ഇത്രയും ദിവസം കഴിഞ്ഞിരുന്നത്‌ എന്നാണ്‌ കരുതുന്നത്‌. പ്രസിഡണ്ടിനെ സുരക്ഷിതമായി കഴിയാന്‍ സംവിധാനമൊരുക്കേണ്ടത്‌ ഭരണഘടനാപരമായി ശ്രീലങ്കയുടെ സൈന്യത്തിന്റെ ഉത്തരവാദിത്വമായതിനാലാണ്‌ ഇത്‌.

തനിക്കും കുടുംബത്തിനും സുരക്ഷിതമായി രാജ്യം വിടാനുള്ള സാഹചര്യം ഒരുക്കാതെ രാജിവയ്ക്കില്ലെന്ന് ശ്രീലങ്കൻ പ്രസിഡന്റ് ഇന്നലെ ഉപാധി വെച്ചത് നിർണായകമായിരുന്നു. ബുധനാഴ്ച രാജിവയ്ക്കുമെന്ന റിപ്പോർട്ടുകൾക്കു പിന്നാലെ തീർത്തും അപ്രതീക്ഷിതമായാണ് രാജപക്സെ രാജിക്കായി ഉപാധി മുന്നോട്ടുവച്ചത്. ബുധനാഴ്ച പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്ന് സ്പീക്കർ കഴിഞ്ഞ ദിവസം രാജ്യത്തെ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *