• Home
  • kerala
  • എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയ്ക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചു

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയ്ക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചു

വിവിധ കേസുകളില്‍ പ്രതിയായി റിമാൻഡിൽ കഴിയുന്ന എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയ്ക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചു . ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് നേരത്തെയും ഹൈക്കോടതി ജാമ്യം റദ്ദാക്കിയിരുന്നു. ജാമ്യത്തിലിറങ്ങിയിട്ടും വിവിധ കേസുകളില്‍ പ്രതിയായതോടെയാണ് നടപടി.

2018 നവംബർ 17ന് ഈരാറ്റുപേട്ട സ്വദേശിയും അഭിഭാഷകനുമായ നിസാം നാസറിനെ രാത്രിയിൽ വീട്ടിൽക്കയറി ആക്രമിച്ചെന്ന കേസിലാണ് ഇപ്പോഴത്തെ ജാമ്യ നിഷേധം. 79 ദിവസമായി കസ്റ്റഡിയിലാണെന്നും സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നും അർഷോയുടെ അഭിഭാഷകൻ വാദിച്ചെങ്കിലും നേരത്തെ ജാമ്യം അനുവദിച്ചതിനുശേഷം 12 കേസുകളിൽ പ്രതിയായതിനെ തുടർന്നു ജാമ്യം റദ്ദാക്കിയത് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും നിലവിൽ കൊച്ചി ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ ആണ് അന്വേഷിക്കുന്നതെന്നു സർക്കാർ അഭിഭാഷകൻ അറിയിച്ചു. 2018ൽ നടന്ന സംഭവത്തിൽ ഇതുവരെ അന്വേഷണം പൂര്‍ത്തിയാകാത്തത് അത്ഭുതകരമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അന്വേഷണം പൂര്‍ത്തിയാകാത്തിന്‍റെ ആനുകൂല്യം പ്രതിക്ക് നല്‍കാനാകില്ലെന്നു വ്യക്തമാക്കിയാണ് കോടതി ജാമ്യം നിഷേധിച്ചത്. ജാമ്യത്തിലൂടെ ലഭിച്ച സ്വാതന്ത്ര്യം പ്രതി ദുരുപയോഗം ചെയ്തെന്നു കോടതി പറഞ്ഞു. കൊച്ചിയില്‍ നിസാമുദ്ദീന്‍ എന്ന വിദ്യാര്‍ത്ഥിയെ ആക്രമിച്ചതിന് അറസ്റ്റിലായ ആര്‍ഷോ ജാമ്യവ്യസ്ഥ വ്യവസ്ഥകള്‍ ലംഘിക്കുകയും ഇത് വിവാദമായതോടെ ആര്‍ഷോ ഒളിവിൽ പോവുകയായിരുന്നു.

എഐഎസ്എഫ് നേതാവായ നിമിഷയെ എം ജി സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തിലും ആര്‍ഷോ പ്രതിയാണ്. ജാതിപേര് വിളിച്ച് ആക്ഷേപിച്ചു എന്ന പരാതിയാണ് ആര്‍ഷോക്കെതിരെ അന്ന് ഉയര്‍ന്നത്.

ജാമ്യ വ്യവസ്ഥ ലംഘിക്കുകയും വിവാദമാവുകയും ചെയ്തതോടെ ജാമ്യം റദ്ദാക്കുകയായിരുന്നു. ഫെബ്രുവരി 28നായിരുന്നു ഇത് . കൊച്ചി സിറ്റി പോലീസ് ആര്‍ഷോയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഒളിവില്‍ കഴിയുന്ന ആര്‍ഷോയെ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തതോടെയാണ് വിവാദങ്ങള്‍ വീണ്ടും തലപൊക്കിയത്. എറണാകുളം ജില്ലാ ഭാരവാഹിയായിരുന്ന ആര്‍ഷോയെ പെരിന്തല്‍മണ്ണയില്‍ നടന്ന എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

പോലീസിനെതിരെ വിവാദം മുറുകിയപ്പോൾ ആർഷോ അന്വേഷണം സംഘം മുമ്പാകെ ഹാജരായി. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കുകയായിരുന്നു .ജയിലിനു മുന്നിൽ പോലീസ് സാന്നിധ്യത്തില്‍ തന്നെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആർഷോയ്ക്ക് മുദ്രാവാക്യം വിളിച്ചതും മാല അണിയിച്ചതും വലിയ വിമർശനം ഉണ്ടാക്കിയ സംഭവമാണ്.

Leave a Reply

Your email address will not be published. Required fields are marked *