• Home
  • kerala
  • മുക്താർ അബ്ബാസ് നഖ്‌വി രാജി വെച്ചു… ഉപരാഷ്ട്രപതി സ്ഥാനത്തേക്ക്??

മുക്താർ അബ്ബാസ് നഖ്‌വി രാജി വെച്ചു… ഉപരാഷ്ട്രപതി സ്ഥാനത്തേക്ക്??

കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രിയായ മുക്താ‍ര്‍ അബ്ബാസ് നഖ്‌വി രാജിവച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രാജി സമ‍ര്‍പ്പിച്ചത്. മുക്താ‍ര്‍ അബ്ബാസ് നഖ്‌വിയുടേയും ജെഡിയു പ്രതിനിധിയായ ആര്‍.സി.പി സിംഗിൻ്റേയും കാലാവധി നാളെ അവസാനിക്കുകയാണ്.

ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിമാരായ മുക്താ‍‍ര്‍ അബ്ബാസ് നഖ്‌വിയേയും ആ‍ര്‍.സി.പി സിംഗിൻ്റേയും പ്രവ‍ര്‍ത്തനങ്ങളെ അനുമോദിച്ചിരുന്നു.

മുതിർന്ന ബിജെപി നേതാവായ നഖ്‌വി രാജ്യസഭാ ഉപനേതാവ് കൂടിയാണ്. ജെഡി (യു) ക്വാട്ടയിൽ നിന്നുള്ള മോദി മന്ത്രിസഭയിലെ മന്ത്രിയാണ് ആ‍ര്‍സിപി സിംഗ്. ബിജെപിയുമായി പരിധി വിട്ട് അടുപ്പം കാണിക്കുന്നു എന്ന പേരിൽ ജെഡിയുവിന് ഉള്ളിൽ ആ‍ര്‍സിപി സിംഗിനെതിരെ വലിയ വിമ‍ര്‍ശനമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ കേന്ദ്രമന്ത്രിസഭയിൽ നിന്നും രാജ്യസഭയിൽ നിന്നും പാര്‍ട്ടി പിൻവലിക്കുന്നത്.

അതേസമയം മുക്താ‍ര്‍ അബ്ബാസ് നഖ്വി ഉപരാഷ്ട്രപതി സ്ഥാനാ‍ര്‍ത്ഥിയായേക്കും എന്ന അഭ്യൂഹങ്ങൾ ശക്തമാണ്.
മുസ്ലീം ന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് ഒരു സ്ഥാനാർഥി ഉപരാഷ്ട്രപതിയായാൽ,ബിജെപി സർക്കാരിന് മേൽ ലോക വ്യാപകമായി നിലനിൽക്കുന്ന മുസ്ലിം വിരുദ്ധ പ്രതിഛായ ലഘൂകരിക്കാനാകും എന്ന കണക്കുകൂട്ടലിലാണ് നേതൃത്വം. നൂപുർ ശർമ വിഷയത്തിൽ ബിജെപിക്ക്‌ ഏറ്റ കനത്ത തിരിച്ചടിയിൽ നിന്ന് ഇനിയും കരകയറാൻ ബിജെപിക്ക്‌ ആയിട്ടില്ല.

ഭരണകക്ഷിയായ എൻഡിഎയിൽ നാല് പേരെയാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്നാണ് സൂചന. ഇവരെല്ലാം ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ളവരാണ്. മുസ്ലീം സമുദായത്തിൽ നിന്ന് മൂന്ന് പേരും സിഖ് വിഭാഗത്തിൽ നിന്ന് ഒരാളും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോ‍ര്‍ട്ട് ചെയ്യുന്നത്.

മുസ്ലീം ന്യൂനപക്ഷ വിരുദ്ധമല്ല ബിജെപി എന്ന് തെളിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുൻ കേന്ദ്രമന്ത്രി നജ്മ ഹെപ്‌തുള്ള എന്നിവരുടെ പേരുകൾ ബിജെപി നേതൃത്വം ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്നാണ് സൂചന. പഞ്ചാബ് മുൻമുഖ്യമന്ത്രി ക്യാപ്റ്റൻ അമ്രീന്ദർ സിംഗിൻ്റെ പേര് സിഖ് സമുദായ പ്രാതിനിധ്യം എന്ന നിലയിൽ ച‍ര്‍ച്ചയിലുണ്ടെന്നും റിപ്പോ‍ര്‍ട്ടുകളുണ്ട്.

ജൂലൈ 19 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഓഗസ്റ്റ് ആറിന് ആണ് തെരഞ്ഞെടുപ്പ്. അന്ന് തന്നെ വോട്ടെണ്ണലും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *