• Home
  • kerala
  • ലൈംഗികാതിക്രമ കേസുകളിൽ പരാതി വൈകിയെന്ന കാരണത്താൽ പ്രോസിക്യൂഷൻ നടപടി ഉപേക്ഷിക്കരുത് : ഹൈക്കോടതി

ലൈംഗികാതിക്രമ കേസുകളിൽ പരാതി വൈകിയെന്ന കാരണത്താൽ പ്രോസിക്യൂഷൻ നടപടി ഉപേക്ഷിക്കരുത് : ഹൈക്കോടതി

പീഡനക്കേസുകളിൽ പരാതി നൽകാൻ വൈകുന്നതു മറ്റു കേസുകളിലെ പോലെ പ്രതികൂലമായി കണക്കാക്കരുതെന്ന് ഹൈക്കോടതി. ലൈംഗിക കുറ്റകൃത്യങ്ങളിൽ പരാതി വൈകുന്ന സാഹചര്യം വേറിട്ടു കാണണമെന്നും, പല കാര്യങ്ങളും കണക്കിലെടുത്ത ശേഷമാണ് അതിജീവിതരും കുടുംബാംഗങ്ങളും പരാതിക്ക്‌ മുതിരുന്നതെന്നും ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് വ്യക്തമാക്കി.

മകളെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ പിതാവിന് കൊല്ലം അഡീ. സെഷൻസ് കോടതി 5 വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചതിനെതിരെ നൽകിയ അപ്പീലിലാണ് കോടതിയുടെ പരാമർശം.

പരാതി വൈകിയത് സംശയകരമാണെന്ന് പ്രതിയുടെ അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
പരമ്പരാഗത ചിന്താഗതി വച്ചുപുലർത്തുന്ന സമൂഹത്തിൽ പ്രത്യേകിച്ചും ഗ്രാമീണ മേഖലകളിൽ നിന്നുള്ളവർ ഇത്തരം പരാതി നൽകാൻ വൈകിയെന്ന കാരണത്താൽ പ്രോസിക്യൂഷൻ നടപടി ഉപേക്ഷിക്കുന്നതു ശരിയല്ല. കേസിന്റെ വിശ്വാസ്യത സംശയമുണ്ടെങ്കിൽ മാത്രമാണ് പരാതി നൽകാൻ വൈകിയത് നിർണായകമാകുന്നതെന്ന് കോടതി ഓർമപ്പെടുത്തി.

കുളിക്കുമ്പോഴും വസ്ത്രം മാറുമ്പോഴും പിതാവ് ഒളിഞ്ഞു നോക്കാറുണ്ടെന്നും ഒരുതവണ ഉറങ്ങിക്കിടക്കുമ്പോൾ ഉപദ്രവിക്കാൻ ശ്രമിച്ചെന്നും ആരോപിച്ച് പതിനേഴുകാരിയായ മകൾ നൽകിയ പരാതിയിലാണ് പത്തനാപുരം പൊലീസ് കേസ് എടുത്തത്.

പോക്സോ നിയമപ്രകാരവും കുറ്റം ചുമത്തിയിരുന്നെങ്കിലും ഈ കുറ്റം ഒഴിവാക്കി, സ്തീത്വത്തെ അപമാനിക്കണമെന്ന ലക്ഷ്യത്തിൽ അതിക്രമം നടത്തിയ കുറ്റത്തിനാണു വിചാരണക്കോടതി ശിക്ഷിച്ചത്. പെൺകുട്ടി മുൻപും സമാന പരാതി നൽകിയിട്ടുള്ളതു ചൂണ്ടിക്കാട്ടിയ കോടതി, പ്രതി കുറ്റക്കാരനാണെന്ന വിചാരണക്കോടതിയുടെ കണ്ടെത്തൽ ശരിവച്ചു. എന്നാൽ, തടവുശിക്ഷ മൂന്നു വർഷമായി കുറച്ചു.

Leave a Reply

Your email address will not be published. Required fields are marked *