• Home
  • kerala
  • ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി വിചാരണക്കോടതി തള്ളി

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി വിചാരണക്കോടതി തള്ളി

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നല്‍കിയ ഹർജി വിചാരണ കോടതി തള്ളി. കേസിൽ രണ്ടാഴ്ചയ്ക്കകം അന്തിമ റിപ്പോർട്ട് നൽകാൻ കോടതി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ വർഷവു൦ പ്രോസിക്യൂഷന്‍റെ സമാന ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു. ഏപ്രിൽ നാലിനാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചത്.

ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിനും തെളിവുകൾ ഉണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. എന്നാൽ, സംവിധായകൻ ബാലചന്ദ്രകുമാറിന്റേത് ഉൾപ്പടെയുളള വെളിപ്പെടുത്തലിന് പിന്നിൽ അന്വേഷണ സംഘത്തിന്റെ ഗൂഢാലോചനയാണെന്ന് പ്രതിഭാഗം വാദിച്ചു.

ദിലീപ് ജാമ്യത്തിൽ ഇറങ്ങി സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിനും തെളിവായി പ്രോസിക്യൂഷൻ രേഖകൾ കോടതിയിൽ ഹാജരാക്കിയിരുന്നു. മൊബൈൽ ഫോൺ സ്വകാര്യ ലാബിൽ പരിശോധനയ്ക്ക് എന്ന പേരിൽ അയച്ച് ദൃശ്യങ്ങൾ മായ്ച്ചത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്നായിരുന്നു പ്രോസിക്യൂഷന്റെ ഒരു വാദം. എന്നാൽ, ഗൂഢാലോചനക്കേസിലെ നിർണായക തെളിവായ ശബ്ദം റെക്കോർഡ് ചെയ്ത കംപ്യൂട്ടറോ ടാബോ ഹാജരാക്കാൻ സാധിക്കാതിരുന്നത് പ്രോസിക്യൂഷന് തിരിച്ചടിയായി.

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് ഗൂഢാലോചനക്കേസ് ഉയർന്നത് എന്നതിനാൽ ശബ്ദ രേഖകൾ റെക്കോർഡ് ചെയ്ത തീയതി പ്രധാനമാണെന്നു കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ശബ്ദരേഖകളിൽ കൃത്രിമം നടത്തിയിട്ടില്ലെന്ന പ്രോസിക്യൂഷൻ വിശദീകരണം അംഗീകരിക്കാൻ കോടതി തയാറായില്ല. ഇതോടെയാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്ന ആവശ്യം കോടതി തള്ളിയത്.

തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ നൽകാനുള്ള സമയപരിധി രണ്ട് ആഴ്ചയ്ക്കകം പൂർത്തിയാകാനിരിക്കെയാണ് ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി കോടതി തള്ളിയത്.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>