നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്തിങ്കളാഴ്ച ഒമ്പത് മണിക്കൂറോളം ചോദ്യം ചെയ്ത കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യും. രാവിലെ 11.10-ഓടെ സെൻട്രൽ ഡൽഹിയിലെ ഫെഡറൽ ഏജൻസിയുടെ ആസ്ഥാനത്ത്എത്തിയ രാഹുൽ ഗാന്ധിയെ രാത്രി 9.40ന് ആണ് പോകാൻ അനുവദിച്ചത്. വിവാദ ചോദ്യങ്ങളൊന്നും ഇതുവരെ ചോദിച്ചിട്ടില്ലെന്നും ഇന്നായിരിക്കും അത്തരം ചോദ്യങ്ങള്‍ ചോദിക്കുകയെന്നുമാണ് ഇ.ഡി. ആസ്ഥാനത്തു നിന്നും പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
11.10-ഓടെ എത്തിയ രാഹുൽ ഗാന്ധിയെ 20 മിനിറ്റ് നേരം പ്രാഥമിക ചോദ്യം ചെയ്യലിന് വിധേയനാക്കിയ ശേഷം ഹ്രസ്വമായ ചില നിയമനടപടികൾ പൂർത്തിയാക്കി ഹാജർ രേഖപ്പെടുത്തി. ഉച്ചയ്ക്ക് 2:10 ഓടെ ഉച്ചഭക്ഷണത്തിനായി പോകാൻ അദ്ദേഹത്തെ അനുവദിച്ചു. മൂന്ന് മണിയോടെ രാഹുൽ ഗാന്ധി ഇഡി ഓഫീസിൽ നിന്ന് പുറത്തിറങ്ങി. ഗംഗാ റാം ആശുപത്രിയിൽ എത്തി അവിടെ അഡ്മിറ്റായിരിക്കുന്ന സോണിയ ഗാന്ധിയെ കണ്ടു.
നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥതയിലുള്ള പാർട്ടി പ്രമോട്ട് ചെയ്ത യംഗ് ഇൻഡ്യനിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചാണ് അന്വേഷണം. യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് (എജെഎൽ) ആണ് നാഷണൽ ഹെറാൾഡ്.

രാവിലെ 11 മണിയോടെ സിന്ദാബാദ് വിളികൾക്കിടയിൽ രാഹുൽ ഗാന്ധി ഇഡി ഓഫീസിലെത്തി. പുറത്ത് കോൺഗ്രസ് പ്രവർത്തകരും നേതാക്കളും പ്രതിഷേധവും തുടങ്ങി. പ്രതിഷേധക്കാർക്കെതിരെ പോലീസ് ലാത്തിച്ചാർജ് നടത്തി. മുതിർന്ന നേതാക്കളായ അധീർ രഞ്ജൻ ചൗധരിയെയും ഹരീഷ് റാവത്തിനെയും പ്രതിഷേധ സ്ഥലത്ത് നിന്ന് വലിച്ചിഴച്ചു. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
459 കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. ഇതിൽ 15 ലോക്‌സഭാ എംപിമാരും പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ 11 രാജ്യസഭാ എംപിമാരും ഉൾപ്പെടുന്നു. വിവിധ സംസ്ഥാന അസംബ്ലികളിൽ നിന്നുള്ള അഞ്ചോളം എംഎൽഎമാരെയും തടഞ്ഞുവച്ചു.













