• Home
  • exclusive
  • ഷാജ്‌ കിരണിനെ അറസ്‌റ്റ്‌ ചെയ്യാന്‍ വൈകുന്നതെന്ത്‌ ?

ഷാജ്‌ കിരണിനെ അറസ്‌റ്റ്‌ ചെയ്യാന്‍ വൈകുന്നതെന്ത്‌ ?

മുഖ്യമന്ത്രിയുടെ മധ്യസ്ഥനെന്ന വ്യാജേന ദൂതുമായി സ്വപ്‌ന സുരേഷിന്റെ മുന്നില്‍ പ്രലോഭനവും ഭീഷണിയുമായി എത്തിയ ഷാജ്‌ കിരണ്‍ വിജിലന്‍സ്‌ മേധാവിയെ ഉള്‍പ്പെടെ സ്വാധീനിക്കാനും ശ്രമിച്ചതിന്‌ വ്യക്തമായ മൊഴികളും ഡിജിറ്റല്‍ രേഖകളും ഉണ്ടെങ്കിലും എന്തു കൊണ്ട്‌ നിയമത്തിന്റെ പിടി വീഴുന്നില്ല എന്ന ചോദ്യം ഉയരുന്നു. സംസ്ഥാന മുഖ്യമന്ത്രിയുടെ പേരിലെന്ന പോലെ ഇടനിലക്കാരനായി സംസാരിക്കുന്ന ഷാജ്‌കിരണിന്റെ ശബ്ദ തെളിവുകള്‍ പരസ്യമായിരിക്കുന്നു. 164 പ്രകാരം മജിസ്റ്റ്രേട്ടിന്‌ രഹസ്യമൊഴി നല്‍കിയതിനെതിരെ ഗൂഢാലോചനാക്കുറ്റം ചുമത്തിയത്‌ പണം വാങ്ങി ഒത്തുതീര്‍ക്കണമെന്ന്‌ ഷാജ്‌ പറയുന്നതും പരസ്യമായിക്കഴിഞ്ഞു. ” ഇപ്പോള്‍ നിങ്ങള്‍ പറഞ്ഞതുകൊണ്ട്‌ ആര്‍ക്കാണ്‌ കേടുപാടുണ്ടായത്‌, അവരില്‍ നിന്നും പണം വാങ്ങണം” എന്ന്‌ ഷാജ്‌ പറയുന്നുണ്ട്‌. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയാണ്‌ സ്വപ്‌ന മൊഴി നല്‍കിയത്‌ എന്നതിനാല്‍ പണം വാങ്ങേണ്ടത്‌ ആരില്‍ നിന്നാണ്‌ എന്ന ഷാജിന്റെ സന്ദേശം വ്യക്തവുമാണ്‌. ഈ നിര്‍ദ്ദേശം ഷാജ്‌ സ്വപ്‌നയ്‌ക്ക്‌ നല്‍കുന്നത്‌ ഉയര്‍ന്ന പൊലീസ്‌ ഉദ്യോഗസ്ഥരോട്‌ നിരന്തരം സംസാരിച്ച ശേഷമാണെന്നും വ്യക്തമാകുന്നുണ്ട്‌. ആ നിലയില്‍ ഷാജ്‌ വലിയ കുറ്റങ്ങളാണ്‌ ചെയ്‌തത്‌ എന്നത്‌ വ്യക്തം.

എന്നാല്‍ ഇത്രയും ഗൗരവമേറിയ കുറ്റങ്ങള്‍ ചെയ്‌ത ഷാജ്‌ കിരണ്‍ ഇപ്പോഴും സംസ്ഥാനത്തെ നിയമപാലനസംവിധാനത്തെ വെല്ലുവിളിച്ച്‌ സ്വതന്ത്രനായി നടക്കുന്നു.
ഷാജ്‌ കിരണും സഹായി ഇബ്രാഹിമും സ്വപ്‌നയെ സ്വാധീനിക്കാനും കേസില്‍ ഇടപെടാനും ശ്രമിച്ചതിന്‌ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ അവരെ ചോദ്യം ചെയ്യാന്‍ പൊലീസ്‌ വിളിച്ചതായി പറയുന്നു. എന്നാല്‍ ഇരുവരും പറഞ്ഞത്‌ തങ്ങള്‍ ചെന്നൈയില്‍ ആണ്‌ എന്നാണ്‌. രണ്ടു ദിവസം കഴിഞ്ഞേ എത്തൂ എന്നും പറഞ്ഞതായാണ്‌ റിപ്പോര്‍ട്ട്‌. ഷാജിന്റെ ടെലിഫോണ്‍ സംഭാഷണം ഇരുതല മൂര്‍ച്ഛയുള്ളതാണ്‌. അത്‌ ഷാജിനു മാത്രമല്ല, ആരോപണ വിധേയനായ പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്കും പാരയായി മാറിയേക്കുമെന്നതിനാലാണ്‌ ഷാജിനെ പൊലീസ്‌ തൊടാതിരിക്കുന്നതെന്നാണ്‌ പലരും ഊഹിക്കുന്നത്‌. അതിനിടെ ഷാജിനെ കേസില്‍ സാക്ഷിയാക്കി മാറ്റാനുള്ള ആലോചനയും നടക്കുന്നുണ്ട്‌. പക്ഷേ മുഖ്യമന്ത്രിയുടെ ആളെന്ന നിലയില്‍ ഇടനില കളിച്ച ഷാജിനെ കുറ്റവാളിയാക്കാതെ സാക്ഷിയാക്കി മാറ്റുന്നത്‌ ജനകീയമായി തിരിച്ചടിയാവുമെന്ന വാദവും ശക്തിയായി ഉയര്‍ന്നിട്ടുണ്ട്‌.

സ്വപ്‌നയെ സഹായിച്ചു എന്നതിന്റെ പേരില്‍ അവരുടെ അഭിഭാഷകനെതിരെ വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ഒരു ഫേസ്‌ ബുക്ക്‌ പോസ്‌റ്റിന്റെ പേരില്‍ പോലും കേസ്‌ രജിസ്‌റ്റര്‍ ചെയ്യുന്ന കേരള പോലീസ്‌ എന്തുകൊണ്ടാണ്‌ ഷാജ്‌ കിരണിനോട്‌ ഇത്രയും ഉദാരമനോഭാവം കാണിക്കുന്നതെന്ന്‌ ബി.ജെ.പി.യും കോണ്‍ഗ്രസും ശക്തമായ ഭാഷയിലുള്ള വിമര്‍ശനമാണ്‌ ഉന്നയിക്കുന്നത്‌. ഈ വിമര്‍ശനം ജനങ്ങളെ സ്വാധീനിക്കുന്നുമുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *