ജൂലൈയിൽ വരാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുന്നോടിയായി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും പ്രതിപക്ഷ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും യോഗം ജൂൺ 15 ന് ന്യൂഡൽഹിയിൽ വിളിച്ചു. പ്രതിപക്ഷം ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഉൾപ്പെടെ 22 നേതാക്കൾക്കാണ് ശനിയാഴ്ച കത്ത് കൈമാറിയത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവർക്ക് ഉൾപ്പെടെ കത്ത് നൽകി. ഡൽഹിയിലെ കോൺസ്റ്റിറ്റിയൂഷണൽ ക്ലബ്ബിൽ ആണ് യോഗം.
സിപിഐ-എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുൾപ്പെടെ തന്നോട് കടുത്ത ശത്രുത പുലർത്തുന്ന രാഷ്ട്രീയ കക്ഷി നേതാക്കളെയും മമത ക്ഷണിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.













