• Home
  • kerala
  • തന്റെ പേര് ദുരുപയോഗം ചെയ്‌തിട്ടുണ്ടെങ്കിൽ വെറുതെ വിടില്ല.. തിരക്കഥയിൽ തന്നെയും ചേർക്കാനായിരുന്നു പദ്ധതിയെന്ന് നികേഷ് കുമാർ

തന്റെ പേര് ദുരുപയോഗം ചെയ്‌തിട്ടുണ്ടെങ്കിൽ വെറുതെ വിടില്ല.. തിരക്കഥയിൽ തന്നെയും ചേർക്കാനായിരുന്നു പദ്ധതിയെന്ന് നികേഷ് കുമാർ

മുഖ്യമന്ത്രിക്കെതിരായി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് തന്റെ പേര്‌ വലിച്ചിഴച്ചതിൽ ഗൗരവമായ ഇടപെടല്‍ ഒരു മാധ്യമ സ്ഥാപനം എന്ന നിലയില് റിപ്പോര്‍ട്ടര്‍ ടിവി നടത്തുമെന്ന്‌ ചീഫ് എഡിറ്റര്‍ എം വി നികേഷ്‌ കുമാർ. സ്വപ്‌നയോ ഷാജ്‌ കിരണോ എന്റെ പേര് ദുരുപയോഗിച്ചിട്ടുണ്ടെങ്കില്‍ വിടില്ല ഞാന്‍, അറ്റം വരെ പോകുമെന്നും നികേഷ്‌ കുമാർ അഭിമുഖത്തിൽ പറഞ്ഞു.

ഇന്നലെ എന്നെ ഷാജ് കിരണ്‍ എന്ന ആള്‍ വിളിച്ചിരുന്നു. എടുക്കാന്‍ പറ്റിയില്ല. രാത്രി 8:44ന് എനിക്ക് ഒരു എസ്എംഎസ് അയച്ചു. ‘സര്‍ വെരി അര്‍ജെന്റ്’ എന്നും ‘ഇമ്പോര്‍ട്ടന്റ് മാറ്റര്‍ സ്വപ്‌ന കേസ്’ എന്നീ രണ്ടു മെസേജുകള്‍ എന്റെ ഫോണില്‍ ഉണ്ട്. വാര്‍ത്താപരമായ കാര്യമായതിനാല്‍ ഒന്‍പത് മണി കഴിഞ്ഞ് തിരിച്ചു വിളിച്ചു. ഷാജി പറഞ്ഞത് ഇങ്ങനെയാണ് ‘സ്വപ്‌നാ സുരേഷ് വിഷയം നമ്മള്‍ പുറത്തു കേള്‍ക്കുന്നതൊന്നും അല്ല. അവരെ എച്ച്ആര്‍ഡിഎസ് തടങ്കലില്‍ വെച്ചിരിക്കുകയാണ്. വക്കീല്‍ ആണ് അവരെക്കൊണ്ട് പലതും പറയിപ്പിക്കുന്നത്. അവര്‍ എന്നെ ബാത്‌റൂമില്‍ ഇരുന്ന് വിളിച്ചു. ഞാന്‍ (സ്വപ്‌ന )ആത്മഹത്യാ മുനമ്പില്‍ ആണെന്ന് പറഞ്ഞു’. ഈ കാര്യം പറഞ്ഞതിനു ശേഷം ഷാജ്‌ എന്നോട് ആവശ്യപ്പെട്ടു, സര്‍ വന്ന് ഒരു എക്‌സ്‌ക്ലൂസീവ് ഇന്റര്‍വ്യൂ എടുക്കണം. സാറിനോട് മാത്രമേ അവര്‍ തുറന്നു പറയുകയുള്ളൂ.’

എനിക്ക് എച്ച്ആര്‍ഡിഎസിലെ ആള്‍ക്കൂട്ടത്തെക്കുറിച്ച് ധാരണ ഉള്ളത് കൊണ്ട്, ഇന്റര്‍വ്യൂ എടുക്കാം, പക്ഷെ ആളുകള്‍ ചുറ്റും കൂടി നിന്നു കൊണ്ടുള്ള ഒരു ഇന്റര്‍വ്യൂ പറ്റില്ല. അതിന് അവര്‍ തയ്യാറാണോ എന്ന് ചോദിക്കൂ എന്ന് പറഞ്ഞു. തിരിച്ചു വിളിക്കാം എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്‌ത ഷാജി അവര്‍ വേണമെങ്കില്‍ ഞാന്‍ ഉള്ള കൊച്ചിയില്‍ വരാനും തയ്യാറാണ് എന്ന് പറഞ്ഞു. അത് വേണ്ട, ഞാന്‍ ട്രാവല്‍ ചെയ്‌തോളാം. രാവിലെ എനിക്ക് നേരത്തെ നിശ്ചയിച്ച ചില കാര്യങ്ങള്‍ ഉണ്ട്, അതുകൊണ്ട് വരാന്‍ പറ്റുന്ന സമയം അറിയിക്കാം എന്ന് പറഞ്ഞ് സംഭാഷണം അവസാനിപ്പിച്ചു.

വൈകീട്ട് സ്വപ്‌നയുടെ വാര്‍ത്താ സമ്മേളനം കണ്ടപ്പോള്‍ എനിക്ക് ഇതിന്റെ തിരക്കഥ സംബന്ധിച്ച് സംശയം വരുന്നു. എന്റെ സംശയം രണ്ടു തരത്തില്‍ ആണ്.

ഒന്ന്: ഷാജ് കിരണും സ്വപ്‌നയും ചേര്‍ന്ന് എന്നെ അവിടെ എത്തിച്ച് പുതിയ ഒരു തിരക്കഥ സൃഷ്‌ടിക്കാന്‍ ശ്രമം നടത്തിയിരുന്നോ?.

രണ്ട്: ഷാജ്ന്റെ ‘തള്ള് ‘ ഇതില്‍ പങ്കുവഹിച്ചിട്ടുണ്ടോ? ഒരു ബലം കിട്ടാന്‍ സ്വപ്‌നയുടെ മുന്‍പില്‍ ഷാജ് വായില്‍ തോന്നുന്നത് പറഞ്ഞിട്ടുണ്ടോ? രണ്ടായാലും എനിക്ക് കാര്യം അറിയണം. എന്റെ പേര് രണ്ടു പേരില്‍ ആരെങ്കിലും ദുരുപയോഗിച്ചിട്ടുണ്ടെങ്കില്‍ വിടില്ല ഞാന്‍. അറ്റം വരെ പോകും.

എന്റെ പേര് കൂട്ടിച്ചേര്‍ക്കപ്പെട്ടത് ചിലര്‍ നന്നായി ഉപയോഗിക്കുന്നുണ്ട്. പൂര്‍ണ്ണ ബോധ്യം ഇല്ലാതെ ആസൂത്രണമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയാനാകില്ല. ഏതായാലും, ഈ വിഷയത്തില്‍ ഗൗരവമായ ഇടപെടല്‍ ഒരു മാധ്യമ സ്ഥാപനം എന്ന നിലയില് റിപ്പോര്‍ട്ടര്‍ ടിവി നടത്തും. കാരണം ഇരുപക്ഷവും രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണ്. ആരാണ് ശരി ആരാണ് തെറ്റ് എന്ന് കണ്ടെത്തേണ്ടതുണ്ട് – നികേഷ്‌ പറഞ്ഞു.

മുഖ്യമന്ത്രിയുടെ നാവായി പ്രവർത്തിക്കുന്ന നികേഷ് കുമാറിനെ ബന്ധപ്പെടണമെന്ന് ഷാജ്കിരൺ പറഞ്ഞതായാണ് സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞത്. ഫോൺ നികേഷ് കുമാറിന് കൈമാറാൻ ഷാജ് കിരൺ നിർദേശിച്ചിരുന്നതായും സ്വപ്ന പറഞ്ഞു.

അതേസമയം ഇന്ന് മൂന്ന് മണിക്ക് വാർത്താ സമ്മേളനത്തിൽ ഷാജ് കിരണിന്റെ ശബ്ദ സന്ദേശം പുറത്തു വിടുമെന്ന് സ്വപ്ന അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *