കേരളത്തിന്റെ വികസന കാഴ്ചപ്പാട് വെളിവാക്കുമെന്ന് വിലയിരുത്തപ്പെടുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പിൽ 66.78 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തൃക്കാക്കര മുനിസിപ്പാലിറ്റിയിലാണ് ശക്തമായ പോളിംഗ് രേഖപ്പെടുത്തിയത്.
ഇതിനിടെ മോട്ടിച്ചോട് ബൂത്തില്‍ പ്രിസൈഡിങ് ഓഫീസര്‍ മദ്യപിച്ചെത്തിയെന്ന ആരോപണം ഉയര്‍ന്നു. ഇയാളെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി.പകരം മറ്റൊരു പ്രിസൈഡിങ് ഓഫീസറെ നിയമിച്ചിട്ടുണ്ട്.
യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് പാലാരിവട്ടം പൈപ്പ്‌ലൈൻ ജംക്‌ഷനിലെ ബൂത്ത് 50ലും എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് വാഴക്കാലയിലെ 140–ാം നമ്പർ ബൂത്തിലും വോട്ടു രേഖപ്പെടുത്തി.
രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു പോളിങ്. വോട്ടിങ് മെഷീനിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് പരിശോധന നടത്തി പരിഹരിച്ചിട്ടുണ്ട്.
വെള്ളിയാഴ്ചയാണു വോട്ടെണ്ണൽ. ആകെയുള്ള 1,96,805 വോട്ടർമാരിൽ 1,01,530 പേർ വനിതകളാണ്. ഒരു ട്രാൻസ്ജെൻഡറുമുണ്ട്. 3633 കന്നി വോട്ടർമാരുമുണ്ട്. 164 ബൂത്തുകളാണുള്ളത്. 5 മാതൃകാ പോളിങ് ബൂത്തുകളും വനിതകൾ മാത്രം നിയന്ത്രിക്കുന്ന ഒരു ബൂത്തും തൃക്കാക്കരയിലുണ്ട്. 6 തപാൽ വോട്ടുകളും 83 സർവീസ് വോട്ടും മണ്ഡലത്തിലുണ്ട്.
പോളിങ്ങിനു ശേഷം ബാലറ്റ് യൂണിറ്റുകൾ മഹാരാജാസ് കോളജിലെ സ്ട്രോങ് റൂമിലേക്കു മാറ്റും. ജൂൺ 3നു രാവിലെ എട്ടിനാണ് വോട്ടെണ്ണൽ തുടങ്ങുക.













