• Home
  • kerala
  • ആദിലയ്ക്കും ഫാത്തിമയ്ക്കും ഒന്നിച്ചു ജീവിക്കാം: സ്വവർഗാനുരാഗികൾക്ക് ഒന്നിച്ച് ജീവിക്കാൻ അനുമതി നൽകി ഹൈക്കോടതി

ആദിലയ്ക്കും ഫാത്തിമയ്ക്കും ഒന്നിച്ചു ജീവിക്കാം: സ്വവർഗാനുരാഗികൾക്ക് ഒന്നിച്ച് ജീവിക്കാൻ അനുമതി നൽകി ഹൈക്കോടതി

സ്വവർഗാനുരാഗികളായ ഫാത്തിമ നൂറയ്ക്കും ആദില നസ്‌റിനും ഒന്നിച്ചു ജീവിക്കാൻ ഹൈക്കോടതി അനുമതി നൽകി. പ്രണയിനിക്കൊപ്പം ജീവിക്കാൻ അനുവദിക്കണമെന്ന ആലുവ സ്വദേശിനി ആദില നസ്‌റിന്റെ അപേക്ഷ അംഗീകരിച്ചാണ് ഹൈക്കോടതി ഇടപെടൽ.

പ്രായപൂർത്തിയായവർക്ക് ഒരുമിച്ചു ജീവിക്കുന്നതിനു വിലക്കില്ലെന്നു വ്യക്തമാക്കിക്കൊണ്ട് ജസ്റ്റിസ് വിനോദ് ചന്ദ്രന്റേതാണ് നിർണ്ണായക നടപടി.

ബന്ധുക്കൾ ബലമായി പിടിച്ചുകൊണ്ടുപോയ താമരശേരി സ്വദേശിനിയായ ഫാത്തിമ നൂറയെ, ആദില നസ്‌റിനൊപ്പം പോകാൻ കോടതി അനുവദിക്കുകയായിരുന്നു.
ആദില സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയും ഹൈക്കോടതി തീർപ്പാക്കി.

കഴിഞ്ഞ ദിവസമാണ് ആലുവ സ്വദേശിനിയായ ആദില നസ്‍റിനും താമരശേരി സ്വദേശിനിയായ നൂറയും ഒരുമിച്ചു ജീവിക്കണമെന്ന ആവശ്യവുമായി മാധ്യമങ്ങൾക്ക് മുന്നിൽ വന്നത്. സ്വവർഗാനുരാഗികളായ ഇരുവരെയും ഒരുമിച്ചു ജീവിക്കാൻ വീട്ടുകാർ സമ്മതിക്കുന്നില്ലെന്നായിരുന്നു പരാതി.

തനിക്കൊപ്പം താമസിക്കാന്‍ ആലുവയിലെത്തിയ ഫാത്തിമ നൂറയെ വീട്ടുകാര്‍ ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടു പോയെന്നും കാണാനില്ലെന്നുമായിരുന്നു ആദിലയുടെ പരാതി. തുടർന്ന് ഇന്ന് രാവിലെ ഫാത്തിമ നൂറയെ കാണാനില്ലെന്നു കാണിച്ച് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്യുകയായിരുന്നു.

രാവിലെ തന്നെ ഹർജി പരിഗണിച്ച ഹൈക്കോടതി, പെൺകുട്ടിയെ ഇന്നു തന്നെ കോടതിയിൽ ഹാജരാക്കാൻ ബിനാനിപുരം പൊലീസിന് നിർദേശം നൽകി. തുടർന്ന് വീട്ടുകാർ പെൺകുട്ടിയുമായി ഹൈക്കോടതിയിലെത്തി.
ഈ സമയം പരാതിക്കാരിയായ ആദിലയെയും കോടതിയിൽ വിളിച്ചു വരുത്തി,ചേംബറിൽവച്ചു സംസാരിച്ച് ഇരുവരെയും ഒരുമിച്ചു ജീവിക്കാൻ അനുവദിക്കുകയായിരുന്നു.

പ്രായപൂർത്തിയായതിനാൽ ഇഷ്ടാനുസരണം ജീവിക്കാമെന്ന് കോടതി ഇരുവരെയും അറിയിച്ചു.

സൗദിയിലെ പഠനത്തിനിടെയാണ് 22 വയസ്സുകാരിയായ ആദില നസ്റിന്‍ താമരശേരി സ്വദേശിനിയായ 23 വയസ്സുകാരി നൂറയുമായി പ്രണയത്തിലാവുന്നത്. സ്വവര്‍ഗാനുരാഗം വീട്ടുകാർ അംഗീകരിച്ചില്ല.

കേരളത്തില്‍ മടങ്ങിയെത്തിയ ഇരുവരും സമാനജീവിതം നയിക്കുന്നവരെക്കുറിച്ച് പഠിച്ചതിന് ശേഷം ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഈ മാസം 19ന് ആദില കോഴിക്കോടെത്തി ഫാത്തിമയെ കണ്ടുമുട്ടി. ഇരുവരും ആദ്യം കോഴിക്കോട് തന്നെയുള്ള സംരക്ഷണ കേന്ദ്രത്തിലായിരുന്നു താമസം.

ബന്ധുക്കള്‍ അവിടെ തിരഞ്ഞെത്തിയതോടെ പൊലീസ് ഇടപെട്ടു.പിന്നീട് ആദിലയുടെ രക്ഷകര്‍ത്താക്കള്‍ ഇരുവരെയും ആലുവയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇതിനിടെ, താമരശേരിയില്‍നിന്ന് നൂറയുടെ ബന്ധുക്കളെത്തി നൂറയെ ബലമായി പിടിച്ചുകൊണ്ടുപോയി. തന്റെ മാതാപിതാക്കളും അവര്‍ക്കൊപ്പം നിന്നതായി ആദില പറഞ്ഞു.

കോടതിയിൽ ഹാജരാക്കുമെന്ന് പറഞ്ഞാണ് കൊണ്ടുപോയതെങ്കിലും ഹാജരാക്കാതിരുന്നതോടെയാണ് ആദില നിയമസഹായം തേടിയത്.

Leave a Reply

Your email address will not be published. Required fields are marked *