സ്ത്രീധനത്തെ ചൊല്ലിയുള്ള ഭർത്താവിന്റെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ കേസിൽ ഭർത്താവ് കിരൺകുമാർ കുറ്റക്കാരനെന്ന് കോടതി. ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്നും കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി അറിയിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തിയ കിരണിന്റെ ജാമ്യം കോടതി റദ്ദാക്കി.
കേരളം ഏറെ ചർച്ച ചെയ്ത വിസ്മയ കേസിൽ നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കോടതി വിധി പറയുന്നത്. 2021 ജൂൺ 21-നാണ് ഭർത്തൃഗൃഹത്തിലെ കുളിമുറയിലെ ജനാലയിൽ വിസ്മയ ആത്മഹത്യ ചെയ്തത്.
2020 മേയ് 30-നാണ് ബി.എ.എം.എസ്. വിദ്യാർഥിനിയായിരുന്ന വിസ്മയയെ മോട്ടോർവാഹനവകുപ്പിൽ എ.എം.വി.ഐ. ആയിരുന്ന കിരൺകുമാർ വിവാഹം കഴിച്ചത്.സ്ത്രീധനമായി നൽകിയ കാറിൽ തൃപ്തനല്ലാത്തത് കൊണ്ടും വാഗ്ദാനം ചെയ്ത 100 പവൻ സ്വർണത്തിൽ കുറവ് വന്നതിനാലും കിരൺകുമാർ നിരന്തരമായി പീഡിപ്പിക്കുകയായിരുന്നു.
വിസ്മയ വീട്ടുകാരോടും സുഹൃത്തുക്കളോടും പീഡനവിവരം പറയുന്നതിന്റെ ശബ്ദരേഖകളും പുറത്ത് വന്നിരുന്നു.അവസാനമായി ഇന്നലെയാണ് വിസ്മയയുടെ ഒരു ശബ്ദ രേഖ പുറത്ത് വന്നത്.
‘എന്നെ ഇവിടെ നിർത്തിയിട്ടു പോവുകയാണെങ്കിൽ ഞാൻ കാണത്തില്ല. അച്ഛൻ നോക്കിക്കോ. എന്നെക്കൊണ്ട് പറ്റത്തില്ല. ഞാൻ എന്തേലും ചെയ്യും. എനിക്കു പേടിയാകുന്നു അച്ഛാ… എനിക്ക് അങ്ങോട്ടു വരണം. ഇവിടെ എന്നെ അടിക്കും, എനിക്ക് പേടിയാ… എന്നെക്കൊണ്ട് പറ്റൂലാ അച്ഛാ…’– ശബ്ദരേഖയിൽ വിസ്മയ പൊട്ടിക്കരഞ്ഞ് പറയുന്നതിങ്ങനെ. പിതാവ് ത്രിവിക്രമൻനായർ വിസ്മയയെ ആശ്വസിപ്പിക്കുന്നതും വീട്ടിലേക്കു പോരൂ എന്നു പറയുന്നതും കേൾക്കാം.
ഉദ്ദേശിച്ച കാർ കിട്ടാത്തതിന് വിസ്മയയോട് മോശമായി സംസാരിക്കുന്ന ശബ്ദശകലങ്ങളും പുറത്ത് വന്നിരുന്നു.
സ്ത്രീധനപീഡനം, ആത്മഹത്യാപ്രേരണ, പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, സ്ത്രീധനം ആവശ്യപ്പെടൽ എന്നീ കുറ്റകൃത്യങ്ങൾ കിരൺകുമാർ ചെയ്തെന്നായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം.
ഗാർഹിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകളാണു കിരണിനെതിരെ ചുമത്തിയത്. സ്ത്രീധനം ആവശ്യപ്പെട്ടു ഭർത്താവ് വിസ്മയയെ ഉപദ്രവിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.വിസ്മയയുടെ മരണത്തിനുപിന്നാലെ, അസി. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എസ്.കിരൺകുമാറിനെ അറസ്റ്റ് ചെയ്തു. ആദ്യം സർവീസിൽനിന്നു സസ്പെൻഡ് ചെയ്യുകയും പിന്നീട് പിരിച്ചുവിടുകയും ചെയ്തു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും സ്ത്രീധന നിരോധന നിയമത്തിലെയും പ്രധാന വകുപ്പുകളാണ് പ്രതി കിരണ്‍കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.
ഐപിസി 304 ബി
സ്ത്രീധന പീഡനത്തെ തുടര്‍ന്നുളള മരണത്തിന്‍റെ പേരിലാണ് ഈ വകുപ്പ് ചുമത്തിയിരിക്കുന്നത്. ഏഴു വര്‍ഷത്തില്‍ കുറയാതെയുളള തടവോ അല്ലെങ്കില്‍ ജീവപര്യന്തമോ ആണ് ഈ വകുപ്പില്‍ കിട്ടാവുന്ന പരമാവധി ശിക്ഷ.
ഐപിസി 498 എ
സ്ത്രീധനത്തിന്‍റെ പേരിലുളള പീഡനത്തിനെതിരായ വകുപ്പ്. മൂന്നു വര്‍ഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റം.
ഐപിസി 306
ആത്മഹത്യാ പ്രേരണ കുറ്റം. പത്തു വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ഐപിസി 306.
ഐപിസി 323
ശാരീരികമായ ഉപദ്രവത്തിനെതിരായ വകുപ്പാണിത്. ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം. ഒപ്പം പിഴയും പ്രതിയില്‍ നിന്ന് ഈടാക്കാനാകും.
ഐപിസി 506
ഭീഷണിപ്പെടുത്തലിനെതിരെ ചുമത്തുന്ന വകുപ്പാണ് ഐപിസി 506. കുറ്റം തെളിയിക്കാനായാല്‍ രണ്ടു വര്‍ഷം വരെ തടവു ശിക്ഷയും പിഴയും പ്രതിക്ക് ലഭിക്കാം.
ഇതിനു പുറമേയാണ് സ്ത്രീധന നിരോധന നിയമത്തിലെ 3,4 വകുപ്പുകളും കിരണ്‍ കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. രണ്ടു വര്‍ഷം വരെ തടവു ശിക്ഷയും പിഴയും ഈടാക്കാവുന്ന കുറ്റമാണിത്.













