പ്രളയം തകർത്ത ആസ്സാമിലെ ജനങ്ങളുടെ ജീവിതം ദുരിതത്തിൽ. അസ്സാമിലെ ജമുനമുഖ് ജില്ലയിലെ രണ്ട് ഗ്രാമങ്ങളിലെ അഞ്ഞൂറോളം കുടുംബങ്ങൾ കഴിയുന്നത് റയിൽവേ പാളത്തിലാണ്. പ്രളയത്തിൽ വെള്ളം കയറാത്ത ഒരേയൊരു ഉയർന്ന പ്രദേശമാണിത്.

ചങ്ജുറൈ,പാട്യ പഥർ ഗ്രാമവാസികൾ ടാർപോളിൻ ഷീറ്റുകൾ കെട്ടി അതിൽ താമസിക്കുകയാണ്.
കഴിഞ്ഞ 5 ദിവസങ്ങളായി സംസ്ഥാന സർക്കാരിൽ നിന്നോ ജില്ലാ ഭരണകൂടത്തിൽ നിന്നോ യാതൊരു സഹായവും ലഭിച്ചില്ലയെന്ന് ഇവർ ആരോപിക്കുന്നു.

കുടിവെള്ളമോ മതിയായ ഭക്ഷണം പോലും ഇല്ലാതെയാണ് ഇവർ ഷെഡ്ഡുകളിൽ കഴിയുന്നത്. ഒരു നേരം മാത്രമാണ് ഭക്ഷണം. ഇന്നലെ കുറച്ച് പേർക്കുള്ള അരിയും പരിപ്പും എണ്ണയും സർക്കാർ ഭാഗത്ത് നിന്ന് ലഭിച്ചു എന്ന് പാട്യ പഥറിലെ പ്രളയബാധിതനായ ഒരു വ്യക്തി എൻഡിടിവിയോട് പറഞ്ഞു. 4 ദിവസത്തിൽ ആദ്യമായാണ് സർക്കാരിൽ നിന്ന് എന്തെങ്കിലും സഹായം ലഭിക്കുന്നത്.

ആസ്സാമിലെ വെള്ളപ്പൊക്കം രൂക്ഷമായി തുടരുകയാണ്. 29 ജില്ലകളിലെ 2585 ഗ്രാമങ്ങളിലായി 8 ലക്ഷത്തിലധികം ആളുകളെയാണ് പ്രകൃതിദുരന്തം ബാധിച്ചത്. കാലാവർഷത്തിന് മുമ്പുള്ള മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 14 പേർ മരിച്ചു.

343 ദുരിതാശ്വാസ ക്യാമ്പുകളിലായി 86772 പേരാണ് കഴിയുന്നത്. കരസേനയും അർധ സൈനിക സേനയും ദേശീയ സംസ്ഥാന ദുരന്ത നിവാരണ സേനകളും ചേർന്ന് 21884 പേരെയാണ് പ്രളയബാധിത പ്രദേശത്ത് നിന്ന് ബോട്ടുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് ഒഴിപ്പിച്ചത്.













