• Home
  • kerala
  • കെ റെയിൽ കല്ലിടൽ ഇനി ഉണ്ടാകില്ല ; സർവേയ്ക്ക് പുതിയ രീതി വരുന്നു

കെ റെയിൽ കല്ലിടൽ ഇനി ഉണ്ടാകില്ല ; സർവേയ്ക്ക് പുതിയ രീതി വരുന്നു

കെ റെയിൽ പദ്ധതിയുടെ ഭാഗമായുള്ള കല്ലിടൽ ഇനി ഉണ്ടാകില്ല. സാമൂഹിക ആഘാത പഠനത്തിന് ഇനി മുതല്‍ ജിപിഎസ് സംവിധാനം ഉപയോഗിക്കാനാണ് റവന്യൂവകുപ്പിന്റെ ഉത്തരവ്.

മഞ്ഞ കുറ്റിയിൽ കെ റെയിൽ എന്ന് രേഖപ്പെടുത്തി സിൽവര്‍ ലൈൻ കടന്ന് പോകുന്ന ഇടങ്ങളിൽ സ്ഥാപിക്കുന്ന രീതിയാണ് മാറുന്നത്. പകരം ജിപിഎസ് ഉപയോഗിച്ചോ ജിപിഎസ് സംവിധാനമുള്ള മൊബൈൽ ഫോൺ ഉപയോഗിച്ചോ സര്‍വെ നടത്തും. ജിയോ ടാഗിംഗ് വഴി അതിരടയാളങ്ങൾ രേഖപ്പെടുത്തും.

കേരള റെയിൽവേ ഡെവലപ്മെന്റ് കോര്‍പറേഷന്റെ നിര്‍ദ്ദേശമനുസരിച്ചാണ് റവന്യു വകുപ്പിന്റെ ഉത്തരവ്.

സ്ഥലം ഉടമയുടെ അനുമതിയോടെ കല്ലിടാമെന്നും കെട്ടിടങ്ങൾ മതിലുകൾ എന്നിവടങ്ങളിൽ അടയാളം ഇടാമെന്നും പുതിയ ഉത്തരവിൽ പറയുന്നു. ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം റെയിൽവേ ബോർഡ് അന്തിമ അനുമതി ലഭിച്ചതിന് ശേഷം മതിയെന്നും ഉത്തരവിൽ പറയുന്നുണ്ട്.

കല്ലിടലുമായി ബന്ധപ്പെട്ട് വൻ പ്രതിഷേധങ്ങളാണ് സംസ്ഥാനത്തുടനീളം അരങ്ങേറിയത്. കുട്ടികളും സ്ത്രീകളും അടക്കം കല്ലിടലിനെതിരെ രംഗത്ത് വന്നിരുന്നു. പ്രതിഷേധങ്ങളെ അധികൃതർ നേരിട്ട രീതിയും വലിയ രീതിയിൽ വിവാദമായിരുന്നു.

കല്ലിടലുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവിൽ സംഘര്‍ഷമുണ്ടായത് കണ്ണൂരിലാണ്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ നിന്ന് വരെ കടുത്ത എതിര്‍പ്പുയര്‍ന്നത് സര്‍ക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു.

കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്കും സമരക്കാരും പൊലീസുമായുള്ള നിരന്തര സംഘര്‍ഷങ്ങൾക്കും പിന്നാലെയാണ് പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്.

തൃക്കാക്കര തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കല്ലിടൽ നിര്‍ത്തിവച്ചതും വലിയ ചര്‍ച്ചയായിട്ടുണ്ട്.

എന്നാൽ, കല്ലിടൽ മാത്രമാണ് നിര്‍ത്തിയിട്ടുള്ളതെന്നും സര്‍വെ നടപടികളുമായി കെ റെയിൽ മുന്നോട്ട് പോകുക തന്നെയാണെന്നും എംഡി അജിത് കുമാര്‍ പ്രതികരിച്ചു. 190 കിലോമീറ്ററിലാണ് സിൽവര്‍ ലൈൻ സര്‍വെ പൂര്‍ത്തിയായത്. ഇനി 340 കിലോമീറ്റര്‍ ബാക്കിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *