• Home
  • kerala
  • മെഴുകുതിരി കത്തിക്കുന്നതിനിടയിൽ തീപിടിച്ച് പൊള്ളലേറ്റ വിദ്യാർത്ഥിനി മരിച്ചു

മെഴുകുതിരി കത്തിക്കുന്നതിനിടയിൽ തീപിടിച്ച് പൊള്ളലേറ്റ വിദ്യാർത്ഥിനി മരിച്ചു

കൊല്ലം ശാസ്താംകോട്ടയിൽ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാർത്ഥിനി മരിച്ചു. കുന്നത്തൂര്‍ പടിഞ്ഞാറ് കളീലില്‍മുക്ക് തണല്‍ വീട്ടില്‍ (വിളയില്‍ശേരില്‍) പരേതനായ അനിലിന്റെയും റെയില്‍വേ ജീവനക്കാരിയായ ലീനയുടെയും മകള്‍ മിയ(17) ആണ് മരിച്ചത്.രാത്രി കരണ്ട് പോയപ്പോൾ മെഴുകുതിരി കത്തിച്ചുവയ്ക്കുന്നതിനിടെ വസ്ത്രത്തിന് തീ പിടിച്ചാണ് അപകടമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

വൈദ്യുതി നിലച്ചപ്പോള്‍ കത്തിച്ചുവെച്ച മെഴുകുതിരി ഉരുകിവീണ് വസ്ത്രത്തില്‍ തീപടരുകയായിരുന്നു എന്നാണ് കരുതുന്നത്. പെയിന്റിങ് ജോലിക്ക് ഉപയോഗിച്ച തിന്നര്‍ തുടച്ച ശേഷം മാറ്റിയിട്ടിരുന്ന വസ്ത്രമാണ് സംഭവസമയത്ത് കുട്ടി ധരിച്ചിരുന്നതെന്നാണ് വിവരം.

വീടിന്റെ ബാല്‍ക്കണിയില്‍ ദേഹത്ത് തീപടര്‍ന്ന നിലയില്‍ അയല്‍വാസികളാണ് മിയയെ കണ്ടത്. അയല്‍വാസികള്‍ ആദ്യം മിയയെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവസമയം കുട്ടിമാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു.
മണ്ണടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു മിയ.

കഴിഞ്ഞ 14-നാണ് കുട്ടിക്ക് പൊള്ളലേറ്റത്. കാലുകള്‍ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്.തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു.

മൈനാഗപ്പള്ളി റെയില്‍വേ ഗേറ്റ്കീപ്പറായ മിയയുടെ അമ്മ ലീന ഡ്യൂട്ടിയിലായിരുന്നു.
മിയയുടെ അച്ഛന്‍ അനില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് വാഹനാപകടത്തില്‍ മരണപ്പെട്ടതാണ്. പി.എസ്.സി. വഴി ക്ലാര്‍ക്കായി നിയമനം ലഭിച്ച ലീന അടുത്തിടെ റെയില്‍വേ ജോലി രാജിവെച്ചിരുന്നു. മൂന്നു ദിവസംമുമ്പ് തിരുവനന്തപുരത്ത് പുതിയ ജോലിയില്‍ പ്രവേശിച്ചതിനു പിന്നാലെയാണ് മകളുടെ വിയോഗം.

Leave a Reply

Your email address will not be published. Required fields are marked *