പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള ശ്രമത്തെത്തുടർന്ന് പാകിസ്ഥാൻ പ്രസിഡന്റ് പാർലമെന്റ് പിരിച്ചുവിട്ടതിനെതിരെ പ്രതിപക്ഷം നൽകിയ ഹർജിയിൽ വാദം കേള്‍ക്കല്‍ പാകിസ്ഥാൻ സുപ്രീം കോടതി നാളത്തേക്ക് മാറ്റി. തലസ്ഥാനമായ ഇസ്ലാമാബാദിൽ ഉടനീളം സർക്കാർ കെട്ടിടങ്ങൾക്ക് ചുറ്റും കനത്ത സുരക്ഷയാണ് വിന്യസിച്ചിരിക്കുന്നത്. എല്ലാ കണ്ണുകളും ഇനി പാക്കിസ്ഥാൻ സൈന്യത്തിന്റെ നേർക്കാണ് . 2018ൽ ഇമ്രാൻ ഖാനെ അധികാരത്തിലെത്തിക്കാൻ സഹായിച്ചത് സൈന്യമാണ് എന്നാണ് കരുതപ്പെടുന്നത്.
പ്രധാനമന്ത്രി പരാജയപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന അവിശ്വാസ വോട്ടെടുപ്പ് നടത്താൻ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ വിസമ്മതിച്ചതിനെ തുടർന്ന് ഇന്ന് പാർലമെന്റ് പിരിച്ചു വിട്ടിരുന്നു. പ്രധാനമന്ത്രിക്കെതിരായ അവിശ്വാസ വോട്ടെടുപ്പ് അനുവദിക്കാത്ത തീരുമാനത്തിനെതിരെ പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിച്ചിരിക്കയാണ്. വോട്ടെടുപ്പ് നടത്തേണ്ടതില്ലെന്ന തീരുമാനം സുപ്രീംകോടതി റദ്ദാക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ പ്രതിപക്ഷം .
യുഎസ് നയത്തെയും താൻ എടുത്ത മറ്റ് വിദേശ നയ തീരുമാനങ്ങളെയും വിമർശിച്ചതിനാൽ തന്നെ നീക്കം ചെയ്യാനുള്ള ഗൂഢാലോചനയ്ക്ക് യുഎസ് നേതൃത്വം നൽകുന്നുവെന്ന് ഖാൻ അവകാശപ്പെടുന്നു. റഷ്യ യുക്രൈൻ അധിനിവേശം ആരംഭിക്കുന്നതിനിടെ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ കാണാൻ ഇമ്രാൻ ഖാൻ മോസ്‌കോ സന്ദർശിച്ചിരുന്നു. നേരത്തെ അമേരിക്കയുടെ “ഭീകരതയ്‌ക്കെതിരായ യുദ്ധത്തെ” അദ്ദേഹം വിമർശിച്ചിരുന്നു.













