ഭരണതന്ത്രത്തെ ക്രിക്കറ്റ് കളിയുമായി ഉപമിച്ച് ഇമ്രാന്‍ ഖാന്റെ രാജ്യത്തോടുള്ള പ്രസംഗം പാകിസ്‌താനിലെ എക്കാലത്തെയും രാഷ്ട്രീയ അസ്ഥിര നാടകങ്ങളുടെ ഒടുവിലത്തെ കാഴ്‌ചയായി. ഭരണത്തില്‍ അവിശ്വാസം നേരിടുന്ന ഖാന്‍ പുറത്താകലിന്റെ വക്കിലാണ്. സൈന്യം എന്ന പാകിസ്‌താനിലെ യഥാര്‍ഥ രാഷ്ട്രീയാധികാര കേന്ദ്രം ഇമ്രാന്‍ഖാനൊപ്പം ഇല്ല എന്നത് ശ്രദ്ധേയവുമാണ്.
രാജിവെക്കില്ലെന്നും അവിശ്വാസ പ്രമേയത്തെ നേരിടാന്‍ സജ്ജനാണെന്നും പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചു. രാജ്യത്തോട് നടത്തിയ അഭിസംബോധനയിലാണ് ഇമ്രാൻ നിലപാട് വ്യക്തമാക്കിയത്. ഇമ്രാന് എതിരായ അവിശ്വാസ പ്രമേയം ചര്‍ച്ചചെയ്യാന്‍ വ്യാഴാഴ്ച വൈകിട്ട് ചേര്‍ന്ന നാഷണല്‍ അസംബ്ലി നാടകീയമായി പിരിഞ്ഞിരുന്നു. ഇനി ഏപ്രിൽ മൂന്നിനാണ് പാർലമെൻറ് ചേരുക.
ചിലയാളുകള്‍ എന്നോടു പറഞ്ഞു, രാജിവെക്കാന്‍. ഞാന്‍ എന്തിന് രാജിവെക്കണം? 20 വര്‍ഷം ക്രിക്കറ്റ് കളിച്ചയാളാണ് ഞാന്‍. എല്ലാവര്‍ക്കും അറിയാം അവസാനപന്തുവരെ ഞാന്‍ പോരാടുമെന്ന്. ജീവിതത്തില്‍ ഒരിക്കലും പരാജയത്തിന് വഴങ്ങിയിട്ടില്ല. താന്‍ വീട്ടിലിരിക്കുമെന്ന് ആരും കരുതണ്ട. അവിശ്വാസ പ്രമേയ വോട്ടെടുപ്പിന്റെ ഫലം എന്തുതന്നെ ആണെങ്കിലും കൂടുതല്‍ നിശ്ചയദാര്‍ഢ്യത്തോടെ താന്‍ തിരികെവരും– ഇമ്രാന്‍ പറഞ്ഞു.













