ചൈനീസ് വിമാനം തകർന്നതിന്റെ ചിത്രങ്ങൾ ചൈനയുടെ ഔദ്യോഗിക ടെലിവിഷന്‍ ചാനലായ സിന്‍ഹുവ പുറത്തുവിട്ടു. അവശിഷ്ടങ്ങള്‍ കണ്ടെത്തിയെങ്കിലും യാത്രികരെ ആരെയും കണ്ടെത്താനായില്ലെന്നും ടെലിവിഷന്‍ വാര്‍ത്തയില്‍ പറയുന്നു.
ചിതറിക്കിടക്കുന്ന അവശിഷ്ടങ്ങൾക്കായി തിരച്ചിൽ തുടരുമ്പോഴും രക്ഷപ്പെട്ടവരെ ആരെയും കണ്ടെത്താനായില്ലെന്നാണ് സിസിടിവി ചൊവ്വാഴ്ച രാവിലെ പറഞ്ഞത് . ഒരു ദശാബ്ദത്തിനിടെ ചൈനയിലുണ്ടായ ഏറ്റവും വലിയ വ്യോമ ദുരന്തമാണ് ഇന്നലെ സംഭവിച്ചത്. തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ യുനാനിലെ കുൻമിങ്ങിൽ നിന്ന് കിഴക്കൻ തീരത്തെ വ്യാവസായിക കേന്ദ്രമായ ഗ്വാങ്‌ഷൗവിലേക്ക് പറക്കുന്നതിനിടെയാണ് ബോയിംഗ് 737 ഗുവാങ്‌സി മേഖലയിലെ വുഷൗ നഗരത്തിന് സമീപം തകർന്നുവീണത്. നാസയുടെ സാറ്റലൈറ്റ് ചിത്രങ്ങളിൽ കാണാവുന്നത്ര വലിയ തീയാണ് അപകട സ്ഥലത്തുണ്ടായത്.
അപകടം പർവതത്തിൽ ആഴത്തിലുള്ള കുഴി സൃഷ്ടിച്ചതായി രക്ഷാപ്രവർത്തകരെ ഉദ്ധരിച്ച് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അന്വേഷണത്തിന് ആവശ്യമായ ഫ്ലൈറ്റ് ഡാറ്റയും കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറുകളും സൂക്ഷിക്കുന്ന ബ്ലാക്ക് ബോക്സുകൾ കണ്ടെത്താൻ ഡ്രോണുകളും രക്ഷാപ്രവർത്തക സംഘവും ശ്രമിക്കുന്നുണ്ട്.

123 യാത്രക്കാരും ഒമ്പത് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് ചൈനയിലെ സിവിൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. ഗ്വാങ്‌ഷൂവിലേക്ക് ഇറങ്ങാൻ തുടങ്ങുന്ന ഘട്ടത്തോട് അടുത്തപ്പോഴാണ് പകടം ഉണ്ടായത്. 29,000 അടിയിൽ വിമാനം 7,400 അടിയിലേക്ക് കൂപ്പുകുത്തി. താഴേക്ക് വീഴാൻ തുടങ്ങി 96 സെക്കൻഡുകൾക്ക് ശേഷം വിമാനത്തിൽ നിന്നും ഡാറ്റ കൈമാറുന്നത് നിലച്ചു.
അതിനിടെ, അപകടത്തിൽ മരിച്ചവരുടെ വിവരങ്ങൾ ഔദ്യോഗികമായി അറിയിക്കാൻ ചൈന തയ്യാറെടുക്കുകയാണ് എന്ന് റിപോർട്ടുണ്ട്. ഇതിന്റെ ഭാഗമായി ഈസ്റ്റേൺ എയർലൈൻസ് വെബ്‌സൈറ്റിന്റെ നിറം കറുപ്പാക്കി മാറ്റി. വിമാനാപകടത്തെത്തുടർന്ന് പൂർണ്ണമായ രക്ഷാപ്രവർത്തനത്തിനും സമഗ്രമായ അന്വേഷണത്തിനും ജിൻപിംഗ് ഉത്തരവിട്ടതായി ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.













