സിപിഐ രാജ്യസഭാ സീറ്റ് നേടിയത് വിലപേശലിന്റെ ഭാഗമായിട്ടാണെന്ന് എൽജെഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാർ. സിൽവർലൈൻ അടക്കമുള്ള വിഷയങ്ങളിൽ സിപിഐയുടെ നിലപാട് എന്തായിരിക്കുന്നെന്ന് കൗതുകത്തോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിക്ക് സീറ്റ് നിഷേധിച്ചതിൽ മുന്നണിയിൽ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മദ്യനയം, ലോകായുക്ത നിയമഭേദഗതി തുടങ്ങി ഇതുവരെ എതിർത്ത കാര്യങ്ങളിൽ ഇനിയെന്താവും സിപിഐയുടെ നിലപാട് എന്ന് അറിയാൻ കാത്തിരിക്കുന്നുവെന്നും ശ്രേയാംസ് പറഞ്ഞു.
അതേ സമയം, രാജ്യസഭയിലേക്ക് സിപിഐ
സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനുള്ള തീരുമാനം എൽഡിഎഫിന്റേതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു. എംവി ശ്രേയാംസ് കുമാറിന് മറുപടി നൽകാനില്ലെന്ന് പറഞ്ഞ അദ്ദേഹം രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട വിഷയങ്ങൾ അടഞ്ഞ അധ്യായമാണെന്നും പറഞ്ഞു. ഇനി ഇക്കാര്യത്തിൽ പ്രതികരിക്കാനില്ല. സിൽവർ ലൈൻ നിയമത്തിന്റെ വഴിക്ക് പോകും. പ്രതിപക്ഷം ബിജെപിയുമായി അടുക്കാൻ വേണ്ടി സിൽവർ ലൈനിനെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.













