ഹിജാബ് ഇസ്ലാമിന്റെ അനിവാര്യമായ ആചാരമല്ല എന്ന കര്‍ണാടക ഹൈക്കോടതിയുടെ വിധിയോട് വിയോജിച്ച് എ.ഐ.എം.ഐ.എം. തലവന്‍ അസ്സദുദ്ദീന്‍ ഒവൈസി തന്റെ 15 ന്യായവാദങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടു. ബന്ധപ്പെട്ടവരും ഇതര സംഘടനകളുമെല്ലാം സുപ്രീംകോടതിയില്‍ അപ്പീല്‍ പോകുമെന്ന വിശ്വാസവും ഒവൈസി പ്രകടിപ്പിച്ചു.
ഹിജാബ് മുസ്ലീം സ്ത്രീയുടെ മതവിശ്വാസത്തിന്റെയും ആരാധനയുടെയും ഭാഗമാണ്. സ്വന്തം വിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള മൗലികാവകാശം ഭരണഘടനയിലുണ്ട്. ശിരസ്സ് ആവരണം ചെയ്യണമെന്നത് തന്റെ വിശ്വാസമാണെങ്കില്‍ അതിന് അവകാശം ഉണ്ടാവണം. അത് മൗലികാവകാശമാണ്.

അനിവാര്യമായ മതാചാരമാണോ എന്നതാണ് ചിലര്‍ നടത്തിയ പരീക്ഷ. വിശ്വാസിയെ സംബന്ധിച്ച് എല്ലാം അനിവാര്യവും നിരീശ്വരവാദിയെ സംബന്ധിച്ച് ഒന്നും അനിവാര്യമല്ലാത്തതുമാണ്. ബ്രാഹ്‌മണര്‍ക്ക് അത്യാവശ്യമാണെന്ന് തോന്നുന്നത് അബ്രാഹ്‌മണര്‍ക്ക് അത്യാവശ്യമാണെന്ന് തോന്നിയിരിക്കണമെന്നില്ല. അതായത് ഒരേ മതത്തില്‍ പെട്ട ഒരാളുടെ അത്യാവശ്യങ്ങള്‍ തന്നെ മറ്റൊരാളിന് തീരുമാനിക്കാന്‍ കഴിയില്ല. അനിവാര്യത തീരുമാനിച്ചതിലെ ജഡ്ജിമാരുടെ നടപടി അസംബന്ധമെന്ന് ഒവൈസി പറയുന്നു.

കേന്ദ്രസര്‍ക്കാരിന് ഇരട്ടത്താപ്പാണ്. അയര്‍ലന്‍ഡില്‍ പൊലീസ് സേനയില്‍ സിഖുകാരായവര്‍ക്ക് ടര്‍ബന്‍(ശിരോവസ്ത്രം) അനുവദിച്ച് അവിടുത്തെ സര്‍ക്കാര്‍ തീരുമാനമെടുത്തപ്പോള്‍ മോദി അതിനെ സ്വാഗതം ചെയ്തു. ഇവിടെ എന്തിന് ഇരട്ടത്താപ്പ്.
യൂണിഫോം തുല്യത ഉറപ്പാക്കുന്നു എന്ന വാദത്തെയും ഒവൈസി ചോദ്യം ചെയ്തു. കുട്ടികള്‍ക്കറിയില്ലേ ആരാണ് ധനികവീട്ടിലുള്ളവര്‍, ആരാണ് പാവപ്പെട്ടവര്‍ എന്ന്…ജാതി സൂചിപ്പിക്കുന്ന പേരുകള്‍ ഉണ്ടാവുമ്പോള്‍ തുല്യതയില്ലായ്മ തിരിച്ചറിയാനാവില്ലേ..ഒവൈസി ചോദിക്കുന്നു.

വിദ്യാലയത്തിലെ മാതൃകയില്‍ ഇനി പൊതുസമൂഹത്തില്‍ ബാങ്കിലും, ആശുപത്രിയിലും, പൊതു ഗതാഗതസംവിധാനങ്ങളിലും ഒക്കെ ഇതേ ന്യായം പറഞ്ഞ് ഹിജാബ് നിരോധിച്ചാല്‍ അത് നീതിയായി കാണാനാവുമോ…ഒവൈസി ചോദിച്ചു.













