നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍, എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
പൊലീസ് ഉന്നയിക്കുന്ന ആരോപണങ്ങളിൽ തെളിവുകളില്ല. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ്‌ഐആര്‍ നിലനില്‍ക്കില്ലെന്നും ഹർജിയിൽ പറയുന്നു. കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥർ വ്യക്തിവൈരാഗ്യം മൂലമാണ് തന്നെ വേട്ടയാടുന്നതെന്ന് ഹർജിയിൽ ആരോപിക്കുന്നു. കേസ് റദ്ദാക്കിയില്ലെങ്കില്‍ അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ദിലീപ് ആവശ്യപ്പെട്ടു.
ഫെബ്രുവരി 7 നാണ് ദിലീപ് അടക്കമുള്ള പ്രതികൾക്ക് വധഗൂഢാലോചന കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയത്. വധഗൂഢാലോചനാ കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആറ് പ്രതികൾക്കും മുൻകൂർ ജാമ്യം അനുവദിച്ചത്.
പര്യാപ്തമായ തെളിവുകൾ ഇല്ലെന്ന ഹൈക്കോടതിയുടെ നിരീക്ഷണം തങ്ങളുടെ വാദം ശരിവെക്കുന്നതാണെന്നും ദിലീപ് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.













