ഏതു നിമിഷവും ഉക്രെയിനില്‍ റഷ്യന്‍ സൈനിക നടപടി ഉണ്ടാകുമെന്ന സൂചന നല്‍കി അമേരിക്ക. ഉക്രെയിനിലെ അമേരിക്കന്‍ എംബസിയില്‍ നിന്നും ജീവനക്കാരുടെ കുടുംബാംഗങ്ങളോടെല്ലാം രാജ്യം വിട്ടുപോകാന്‍ യു.എസ്. നിര്‍ദ്ദേശം നല്‍കിയതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മാത്രമല്ല, എല്ലാ അമേരിക്കന്‍ പൗരന്‍മാരും ഉക്രെയിന്‍ വിട്ടു പോകാനും അമേരിക്ക ആവശ്യപ്പെട്ടിരിക്കയാണ്. “ഉക്രെയ്നിലെ യുഎസ് പൗരന്മാർ ലഭ്യമായ ഏതു ഗതാഗത മാർഗ്ഗവും ഉപയോഗിച്ച് പുറപ്പെടുന്നത് പരിഗണിക്കണം. റഷ്യ ഉക്രെയ്നിനെതിരെ കാര്യമായ സൈനിക നടപടിക്ക് പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ ഉണ്ട് –യു.എസ്.സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രസ്താവനയിൽ പറഞ്ഞു.
വെള്ളിയാഴ്‌ച നടന്ന റഷ്യ-യു.എസ്. നയതന്ത്ര തല ചര്‍ച്ച ഫലപ്രദമായിരുന്നില്ല. മോസ്‌കോ ആകട്ടെ അതിര്‍ത്തിയില്‍ സൈനികബലം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയുമാണ്. ഉക്രെയിനില്‍ റഷ്യന്‍ അനുകൂല ഭരണാധികാരിയെ പ്രതിഷ്‌ഠിക്കാന്‍ വ്‌ളാദിമിര്‍ പുടിന്‍ ശ്രമിക്കുകയാണെന്ന് ബ്രിട്ടന്‍ ഇന്നലെ ആരോപിച്ചു.














