.
തിരുവന്തപുരം ജില്ലയിലെ, കാട്ടാക്കട, ആര്യങ്കോട് പോലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതികൾ പിടിയിൽ. കാട്ടാക്കട വാനറത്തല കിഴക്കേക്കര പുത്തൻ വീട്ടിൽ നിധിൻ (19) വാഴിച്ചൽ കുന്ദളക്കോട് വെളിയന്നൂർ കിഴക്കുംകര തോട്ടരികത്ത് വീട്ടിൽ അനന്തു (20) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
ഇവരെ നെയ്യാറ്റിങ്കര കോടതി റിമാൻഡ് ചെയ്തു.
പരിശോധനയിൽ ഇരുവരും കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. തുടർന്ന് ഇവരെ കോവിഡ് ബാധിച്ച തടവുകാരെ പാർപ്പിക്കുന്ന കുഞ്ചാലുംമൂട്ടിലെ കേന്ദ്രത്തിലേക്ക് മാറ്റി.
വധശ്രമം, സ്ഫോടക വസ്തുക്കൾ ഉപയോഗിക്കൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയായിരുന്നു കേസിനാസ്‌പദമായ സംഭവം. ബൈക്കിലെത്തിയ ഇവർ പോലീസ് സ്റ്റേഷനിലേക്ക് പെട്രോൾ ബോംബുകൾ എറിയുകയായിരുന്നു. ഒരു ബോംബ് പോലീസ് ജീപ്പിൽ പതിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.
ചെമ്പൂര് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ അനന്തുവിനും സംഘത്തിനുമേതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിന്റെ വിരോധമാണ് സ്റ്റേഷൻ ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. അനന്തുവിന്റെ പേരിൽ ആര്യങ്കോട് പോലീസ് സ്റ്റേഷനിൽ 3 കേസുകൾ നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു.













