ഉക്രെയിൻ അതിർത്തിക്കടുത്ത് വിന്യസിപ്പിച്ചിരിക്കുന്ന സൈന്യം ഏത് നിമിഷവും ആക്രമണം നടത്താമെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ.
റഷ്യൻ അതിർത്തിക്കടുത്ത് ഏകദേശം ഒരു ലക്ഷം സൈനികരെയാണ് റഷ്യ നിലയുറപ്പിച്ചത്. കൂടാതെ ലോകമെമ്പാടും പരിഭ്രാന്തി പരത്തിയ ബുക് എന്ന പ്രത്യേക മിസൈൽ സംവിധാനവും റഷ്യ വിന്യസിച്ചിട്ടുണ്ട്.
ഉക്രെയിൻ അതിർത്തിയിൽ യുഎസും റഷ്യയും സൈനിക സാന്നിധ്യം ശക്തമാക്കുമ്പോൾ, ഓരോ ദിവസം കഴിയുന്തോറും അമേരിക്കയും റഷ്യയും തമ്മിലുള്ള സംഘർഷം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.
റഷ്യ മുന്നോട്ട് പോകുമെന്നാണ് താൻ അനുമാനിക്കുന്നതെന്നും ഉക്രെയിനിലെ സൈനിക നുഴഞ്ഞുകയറ്റവുമായി മുന്നോട്ട് പോയാൽ വലുതും ഗുരുതരവുമായ വില റഷ്യ നൽകേണ്ടി വരുമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ബുധനാഴ്ച പറഞ്ഞു.
ഏത് റഷ്യൻ സൈനിക നീക്കത്തിനും കഠിനമായ പത്യാഘാതം നേരിടേണ്ടിവരുമെന്ന് വൈറ്റ് ഹൗസ് പിന്നീട് അറിയിച്ചു.
ഉക്രെയ്നെ, അമേരിക്കയുടെ നാറ്റോ സഖ്യത്തിൽ ചേരാൻ അനുവദിക്കരുതെന്നും പ്രതിരോധ സഖ്യം കിഴക്കൻ യൂറോപ്പിലെ സൈനിക പ്രവർത്തനം ഉപേക്ഷിക്കണമെന്നുമാണ് റഷ്യൻ പ്രസിഡന്റ് പുടിന്റെ ആവശ്യം.
ഉക്രൈൻ നാറ്റോയിൽ ചേരുന്നത് റഷ്യയുടെ അയൽപക്കത്ത് അമേരിക്ക ആധിപത്യം സ്ഥാപിക്കാൻ സഹായിക്കുമെന്ന് റഷ്യ ഭയപ്പെടുന്നു.
അടുത്തിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പുടിനും തമ്മിൽ നടന്ന വീഡിയോ കൂടിക്കാഴ്ച്ചയിൽ ഉക്രെയ്നെ നാറ്റോയിൽ ഉൾപ്പെടുത്തില്ലെന്ന് ഉറപ്പു നൽകണമെന്ന് റഷ്യ യുഎസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ റഷ്യയുടെ ആവശ്യം അമേരിക്ക നിരസിച്ചു. ഇതേത്തുടർന്നാണ് ഉക്രെയ്നിന്റെ അതിർത്തിയിൽ ഇപ്പോൾ റഷ്യയുടെ സേനാ വിന്യാസം.
ഉക്രെയ്നിൽ ധാരാളം റഷ്യൻ ജനത വസിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ, ആ ജനതയെ സംരക്ഷിക്കുന്നതിനായി ഉക്രെയ്ൻ യൂറോപ്യൻ രാജ്യങ്ങളുമായി അടുക്കുന്നത് തടയുകയാണ് റഷ്യയുടെ ലക്ഷ്യം. അതിനായി ഉക്രെയിനിൽ പിടിമുറുക്കി റഷ്യയുടെ ശക്തമായ പ്രതിച്ഛായ ലോകത്ത് അവതരിപ്പിക്കാനാണ് പുടിന്റെ ശ്രമം.
അഫ്ഗാനിസ്ഥാനിൽ സൈന്യം പിൻവാങ്ങിയത് യുഎസിന്റെയും നാറ്റോയുടെയും പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ട്. ഉക്രെയിനിന്റെ കാര്യത്തില്‍ റഷ്യയ്‌ക്ക് കീഴടങ്ങേണ്ടി വരുന്ന സാഹചര്യമുണ്ടായാല്‍ അത് നാറ്റോ സഖ്യത്തിന്റെയും അമേരിക്കയുടെയും ലോക ആധിപത്യ പ്രതിച്ഛായ ഇല്ലാതാക്കിക്കളയുമെന്ന് അവര്‍ ഇപ്പോള്‍ ഭയപ്പെടുന്നുണ്ട്. അത് അമേരിക്കയെ മാത്രമല്ല, പാശ്ചാത്യസഖ്യരാജ്യങ്ങളെയും അസ്വസ്ഥമാക്കുകയും ചെയ്‌തിട്ടുണ്ട്.













