• Home
  • kerala
  • “സിപി എം പാർടി കോൺഗ്രസ് സംഘാടക സമിതി ഓഫീസിൽ പൊരിഞ്ഞ വാക്കേറ്റം, കശപിശ”

“സിപി എം പാർടി കോൺഗ്രസ് സംഘാടക സമിതി ഓഫീസിൽ പൊരിഞ്ഞ വാക്കേറ്റം, കശപിശ”

സിപി എം ഇരുപത്തിമൂന്നാം പാർടി കോൺഗ്രസ് സംഘാടക സമിതി ഓഫീസിൽ പൊരിഞ്ഞ അടി. ഈ വാർത്ത ബ്രേക്കിംഗ് ആകുമെന്നും തുടരൻ ചർച്ചകൾ ഉണ്ടാകുമെന്നും കരുതി ടി വി തുറക്കേണ്ടതില്ല. കാരണം അടി സിപിഐ എമ്മുമായൊ സംഘാടക സമതിയുമായൊ ബന്ധപ്പെട്ടല്ല.
രണ്ട് ചാനൽ ശിങ്കങ്ങൾ തമ്മിലാണ്. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടറും മീഡിയ വൺ റിപ്പോർട്ടറും തമ്മിലാണ് അടി. പരസ്പരം പുരപ്പാട്ടിന് ശേഷമാണ് അടി നടന്നത്. സ്ഥലത്തുണ്ടായിരുന്ന സി പി ഐ എം പ്രവർത്തകർ ഇടപെട്ടതിനാൽ രണ്ട് പേർക്കും കാര്യമായ പരിക്കില്ല.

ഇന്നലെ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സംഘാടക സമിതി ഓഫീസ് തുറന്നത്. കോടയേരിയുടെ പതിവു പ്രസംഗവും പ്രസ്‌താവനയും കൊണ്ട്‌ തൃപ്‌തിയാവാഞ്ഞ മീഡിയ വണ്‍ റിപ്പോര്‍ട്ടറുടെ അധിക ചോദ്യം- കോവിഡ് കാരണം പാർട്ടി കോൺഗ്രസ് മാറ്റിവെക്കുമോ?!! അതിനാണൊ സംഘാടക സമിതി ഓഫീസ് തുറന്നതെന്ന് കോടിയേരിയുടെ മറുപടി.
അതല്ല, ഒരു ചാനലിൽ ബ്രേക്കിംഗ് പോകുന്നുണ്ടെന്ന് റിപ്പോർട്ടർ . എത് ചാനലെന്ന് കോടിയേരി. ഏഷ്യാനെറ്റ് ന്യൂസ് എന്ന് മറുപടി.

ഏഷ്യാനെറ്റ് ന്യൂസുകാർ ഞങ്ങളുടെ പോളിറ്റ് ബ്യൂറോയിലുണ്ടോ എന്ന് കോടിയേരി ചോദിച്ചതോടെ കൂട്ടച്ചിരി. തുടർന്ന് ഇ പി ജയരാജന്റെ ഊഴം. ജയരാജന്‍ കഴിഞ്ഞ ദിവസം മനോരമയില്‍ നിന്നും അബദ്ധത്തില്‍ ചോര്‍ന്നു പോയ അരിത ബാബു യു.പ്രതിഭയെ പരാജയപ്പെടുത്തി എന്ന വാര്‍ത്ത ശ്രദ്ധയില്‍ പെടുത്തിക്കൊണ്ട്‌ പരിഹാസം തൊടുത്തു. ചേരാത്ത ജില്ലാക്കമ്മിറ്റി ചേര്‍ന്നതായി ആ വാര്‍ത്തയില്‍ പറയുന്നുണ്ടായിരുന്നു. മനോരമ റിപ്പോര്‍ട്ടര്‍ ഭാവനയില്‍ വിളിച്ചു ചേര്‍ത്ത സി.പി.എം.ജില്ലാക്കമ്മിറ്റിയുടെ കാര്യം പറഞ്ഞ്‌ ജയരാജന്‍ മാധ്യമങ്ങളുടെ വസ്‌തുതാവിരുദ്ധതയെ കളിയാക്കി.

നിങ്ങളുടെ എല്ലാ വാർത്തയും ഇങ്ങനെയാണല്ലൊ.. തുടങ്ങിയ കമൻ്റുകൾ കൂടി ആയതോടെ ഏഷ്യാനെറ്റ് റിപ്പോർട്ടർക്ക് ഷീണമായി. ഏഷ്യാനെറ്റ്‌ അത്ര പ്രധാനമായിട്ടല്ലെങ്കിലും ഊഹിച്ചടിച്ചതായിരുന്നു പാര്‍ടി കോണ്‍ഗ്രസിന്‌ തടസ്സമുണ്ടാകും എന്ന വാര്‍ത്ത. ഈതരം ഒരു അനുമാന വാര്‍ത്ത ഒഴിവാക്കാമായിരുന്നു. പാര്‍ടി കോണ്‍ഗ്രസ്‌ ഏപ്രില്‍ രണ്ടാം വാരത്തിലാണ്‌. അഖിലേന്ത്യാ സമ്മേളനം നടത്താന്‍ പറ്റാത്തത്ര വ്യാപനത്തിര ഏപ്രിലില്‍ ഉണ്ടാവുമോ എന്ന്‌ ദൈവത്തിനു പോലും പറയാനാവില്ല ഇപ്പോള്‍.

പക്ഷേ മറുവശമുണ്ട്‌. ഏഷ്യാനെറ്റില്‍ ഇങ്ങനൊരു വാര്‍ത്ത വന്ന പശ്ചാത്തലത്തില്‍ ഏതെങ്കിലും മാധ്യമപ്രവര്‍ത്തകന്‍ കോടിയേരിയോട്‌ ഒരു ചോദ്യം ചോദിച്ചതില്‍ വിമര്‍ശിക്കാനൊന്നുമില്ല. എന്നാല്‍ ഒരു ലക്ഷ്‌മണരേഖ ഉണ്ടല്ലോ. ഏഷ്യാനെറ്റില്‍ വന്നിരിക്കുന്നു എന്ന്‌ എടുത്തു പറഞ്ഞ്‌, പാര്‍ടി നേതാവിന്‌ ചാനലിനെ പരിഹസിക്കാനുള്ള വക സമ്മാനിക്കുന്ന അമാന്യമായ നടപടി തീര്‍ച്ചയായും അനുചിതമായി. ഒരു അനുമാന വാര്‍ത്തയെ അതിന്റെ വഴിക്കു വിടേണ്ടതായിരുന്നു. എത്ര മാധ്യമങ്ങളുടെ എത്ര അനുമാന വാര്‍ത്തകള്‍ തെറ്റി കുളമായി പോകുന്നുണ്ട്‌.

ബുധനാഴ്ച പാർടി കോൺഗ്രസ് ലോഗോ പ്രകാശനമായിരുന്നു. അതും കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു പോകാനിരിക്കെയാണ് ഏഷ്യാനെറ്റ്‌ റിപ്പോര്‍ട്ടര്‍ മീഡിയാവണ്‍ റിപ്പോര്‍ട്ടറെ തടഞ്ഞ് നിർത്തി ചോദ്യം ചെയ്തതും തുടർന്നുണ്ടായ അസഭ്യവർഷവും അനന്തര രംഗങ്ങളും. മാധ്യമപ്രവര്‍ത്തകരുടെ കശപിശ തീര്‍ക്കാന്‍ സി.പി.എം. പ്രവര്‍ത്തകര്‍ വേണ്ടിവന്നു. ഇരുവരെയും പിന്തുണച്ചവരെയും പിടിച്ചു മാറ്റി കൂടുതല്‍ ഗുരുതര രംഗങ്ങള്‍ ഒഴിവാക്കി എന്നാണ്‌ പാര്‍ടി പ്രവര്‍ത്തകര്‍ പറഞ്ഞത്‌. പാര്‍ടിക്കാരുടെ തല്ലിനെ അടപടലം വിമര്‍ശിക്കുന്നവര്‍ പരസ്‌പരം നടത്തിയ വാക്കേറ്റവും തുടര്‍ക്കാഴ്‌ചകളും ഇനി സി.പി.എം. നേതാക്കള്‍ക്ക്‌ പറഞ്ഞ്‌ ചിരിക്കാന്‍ വക നല്‍കിയിരിക്കയാണ്‌.

Leave a Reply

Your email address will not be published. Required fields are marked *