• Home
  • kerala
  • കേരളത്തില്‍ മൂന്നാം തരംഗം; കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി സഭായോഗം

കേരളത്തില്‍ മൂന്നാം തരംഗം; കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി സഭായോഗം

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതി രൂക്ഷമായി ഉയരുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രിസഭായോഗം. നാളത്തെ കോവിഡ് അവലോകന യോഗത്തിന് ശേഷം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട മേഖലകള്‍ തീരുമാനിക്കും. രോഗ വ്യാപനം കൂടുതല്‍ ഉള്ള പ്രദേശത്തെ കോളേജുകള്‍ ഉള്‍പ്പടെ അടച്ചിടും.
കര്‍ശന ജാഗ്രത പാലിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തില്‍ ചീഫ് സെക്രട്ടറി നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആശുപത്രികളും വെന്റിലേറ്റര്‍ സംവിധാനവും തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.

കേരളത്തില്‍ അതി തീവ്ര വ്യാപനമാണ് നടക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. മൂന്നാം തരംഗത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ അതി തീവ്ര വ്യാപനമാണ് ഉണ്ടായിരിക്കുന്നത്. ഡെല്‍ടറ്റയും ഓമിക്രോണും മൂലമാണ് വ്യാപനം. ഡെല്‍റ്റയേക്കാള്‍ തീവ്രത ഓമിക്രോണിന് കുറവായത് കൊണ്ട് മാത്രം ഓമിക്രോണിനെ അവഗണിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
ഒന്നാം തരംഗത്തെയും രണ്ടാം തരംഗത്തേയും നേരിട്ടത് പോലെ മൂന്നാം തരംഗത്തെയും ഒറ്റക്കെട്ടായി നേരിടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഓമിക്രോണിന് വ്യാപന ശേഷി കൂടുതല്‍ ആയത് കൊണ്ട് N95 മാസ്‌കോ ഇരട്ട മാസ്‌കോ ധരിക്കണമെന്ന് മന്ത്രി അറിയിച്ചു.

അതേ സമയം, കേരളത്തില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാണെന്ന് ഇന്നത്തെ മന്ത്രിസഭായോഗം വിലിരുത്തുന്നതിന് ഒരാഴ്ച മുന്‍പേ കോണ്‍ഗ്രസും യു.ഡി.എഫും വിലയിരുത്തിയിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. യു.ഡി.എഫിന്റെയും കെ.പി.സി.സിയുടെയും പരിപാടികള്‍ മാറ്റിവെച്ച് മാതൃക കാണിച്ചെന്നും അദ്ദേഹം പറഞ്ഞു.
എന്നിട്ടും, പാര്‍ട്ടി സമ്മേളനം ഞങ്ങള്‍ നടത്തും എന്ന വാശിയോടു കൂടി തിരുവാതിരയും പാര്‍ട്ടി സമ്മേളനവുമായി പോയിട്ടല്ലേയെന്നും സതീശന്‍ കുറ്റപ്പെടുത്തി.

കോവിഡ് എല്ലാ നിയന്ത്രണവും വിട്ട് കാട്ടുതീ പോലെ പടരുകയാണെങ്കിലും സര്‍ക്കാര്‍ ഒന്നും ചെയ്യാതെ കാഴ്ചക്കാരനെപ്പോലെ നോക്കി നില്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.

കേരളത്തിലെ ആശുപത്രികളില്‍ അത്യാവശ്യ മരുന്നും കോവിഡ് പ്രതിരോധത്തിനുള്ള സജ്ജീകരണങ്ങളുമില്ലെന്ന് പലയിടത്തു നിന്നും പരാതി ഉയരുന്നു.
ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും കോവിഡിന്റെ മറവില്‍ വന്‍ കൊള്ളയടിയാണ് സര്‍ക്കാര്‍ നടത്തിയത്.
അതിന്റെ ഞെട്ടിക്കുന്ന വിശദാംശങ്ങള്‍ ഇതിനകം പുറത്തു വന്നിട്ടുണ്ട്. അഴിമതിയുടെ ഫയലുകള്‍ അപ്പാടെ നശിപ്പിച്ചിരിക്കുകയും ചെയ്തു.

കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കോളേജുകള്‍ പൂട്ടാതിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

ജനങ്ങളുടെ ജീവന്‍ വച്ചു കളിക്കരുതെന്നും സര്‍ക്കാര്‍ ഇനിയെങ്കിലും ഉണര്‍ന്നു യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>