• Home
  • kerala
  • മാസ്‌ക്‌ ധരിച്ച്‌, അകലം പാലിച്ച്‌ മറ്റൊരു തിരുവാതിരക്കളി…സി.പി.എമ്മില്‍ മകരത്തിലെ തിരുവാതിരക്കാലം
Image

മാസ്‌ക്‌ ധരിച്ച്‌, അകലം പാലിച്ച്‌ മറ്റൊരു തിരുവാതിരക്കളി…സി.പി.എമ്മില്‍ മകരത്തിലെ തിരുവാതിരക്കാലം

ഇന്‍ക്ലൂസീവ്‌ പൊളിറ്റിക്‌സിലാണ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ടിക്കു വിശ്വാസം എന്ന്‌ അടിവരയിടുന്ന നീക്കങ്ങളുമായി സി.പി.എം. മുന്നോട്ട്‌. ചൈനീസ്‌ മാതൃകയില്‍ മുതലാളിത്ത വികസനപദ്ധതികളുമായി മുന്നോട്ടു കുതിപ്പിന്‌ ശ്രമിക്കുമ്പോള്‍ തന്നെ വിശ്വാസത്തെയും വരേണ്യ കലാരൂപങ്ങളെയും പടിക്കു പുറത്തു നിര്‍ത്തേണ്ടതില്ലെന്ന അറിവും പാര്‍ടി നേടിയിരിക്കുന്നു. പാര്‍ടി പരിപാടികള്‍ക്ക്‌ മുമ്പ്‌ സര്‍വ്വസാധാരണമായിരുന്ന തെരുവു നാടകങ്ങളും സംഗീത ശില്‍പങ്ങളും ഇപ്പോള്‍ മെഗാ തിരുവാതിരക്കും ഹൈന്ദവ സമൂഹത്തിന്റെ ആചാര ചിഹ്നങ്ങളില്‍ ഉള്‍പ്പെടുത്തി നേരത്തെ മാറ്റിവെച്ചിരുന്ന കലാവിഷ്‌കാരങ്ങള്‍ക്കും വഴിമാറിയിരിക്കുന്നു.

തൃശ്ശൂര്‍ തെക്കുംകര ലോക്കല്‍ കമ്മിറ്റി ഊരോംകാട്‌ അയ്യപ്പ ക്ഷേത്ര പരിസരത്ത്‌ സംഘടിപ്പിച്ച തിരുവാതിരക്കളി

തിരുവനന്തപുരത്ത്‌ പാര്‍ടി ജില്ലാസമ്മേളനത്തിന്റെ ഭാഗമായി നടന്ന മെഗാ തിരുവാതിര വന്‍ വിവാദമായത്‌ അത്‌ കൊല്ലപ്പെട്ട എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകന്‍ ധീരജിന്റെ വിലാപ യാത്ര കേരളത്തിലെ അരഡസന്‍ ജില്ലകളിലൂടെ കടന്നു പോയ നേരത്തു തന്നെ അരങ്ങേറിയതിനാലും കൊവിഡ്‌ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാലുമായിരുന്നു. എന്നാല്‍ വിമര്‍ശനങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാന്‍ തയ്യാറായി പാര്‍ടി പിന്നീട്‌ ശ്രദ്ധാപൂര്‍വ്വം തൃശ്ശൂരില്‍ നടത്തിയിരിക്കുന്നത്‌ മാസ്‌കിട്ട തിരുവാതിരക്കളിയാണ്‌.

തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം തെക്കുംകര ലോക്കല്‍ കമ്മിറ്റി ഊരോംകാട്‌ അയ്യപ്പ ക്ഷേത്ര പരിസരത്ത്‌ സംഘടിപ്പിച്ച തിരുവാതിരക്കളിയില്‍ പങ്കെടുപ്പിച്ചത്‌ നൂറു പേരെ മാത്രം. എല്ലാവരും മാസ്‌ക്‌ ധരിക്കുകയും കൊവിഡ്‌ മാനദണ്ഡമെല്ലാം പാലിക്കുകയും ചെയ്‌തിരുന്നു എന്ന്‌ സംഘാടകര്‍ വിശദീകരിച്ചു. സാമൂഹിക അകലവും പാലിക്കാന്‍ പാര്‍ടി നിര്‍ദ്ദേശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *