ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനിൽ മാറ്റിവെച്ച് ലോകത്തിൽ ആദ്യമായി ശസ്ത്രക്രിയ വിജയം. അമേരിക്കക്കാരനിലാണ് ശസ്ത്രക്രിയ നടത്തിയത്. ബാൾട്ടിമോറിൽ ഏഴു മണിക്കൂർ നീണ്ടുനിന്ന പരീക്ഷണാടിസ്ഥാനത്തിലുള്ള നടപടിക്രമത്തിന് ശേഷം 57 കാരനായ ഡേവിഡ് ബെന്നറ്റ് സുഖമായിരിക്കുന്നുവെന്ന് ഡോക്ടർമാർ പറയുന്നു.
ബെന്നറ്റിന്റെ ജീവൻ രക്ഷിക്കാനുള്ള അവസാന പ്രതീക്ഷയായി ട്രാൻസ്പ്ലാൻറ് കണക്കാക്കപ്പെട്ടിരുന്നു. അവയവ ദൗര്‍ലഭ്യം മൂലം ഹൃദയ ശസ്‌ത്രക്രിയ നടത്താനാവാത്ത് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഇപ്പോള്‍ വിജയിച്ച ഈ ശസ്‌ത്രക്രിയ വൈദ്യശാസ്‌ത്രചരിത്രത്തിലെ തന്നെ വലിയൊരു ചുവടുവെപ്പായി കണക്കാക്കപ്പെടുന്നു. യുഎസിൽ മാത്രം ഒരു ദിവസം 17 പേർ അവയവ മാറ്റത്തിനു കാത്തിരിക്കുന്നുണ്ട്. 100,000-ത്തിലധികം പേർ വെയിറ്റിംഗ് ലിസ്റ്റിൽ ഉണ്ട്.
നേരത്തെ പന്നിയുടെ വാല്‍വ് മനുഷ്യനില്‍ പരീക്ഷിച്ച് വിജയിച്ചിരുന്നു. ഇത് ഇപ്പോള്‍ വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും ഹൃദയം മുഴുവനായി മാറ്റിവെക്കുന്നതില്‍ വിജയം കണ്ടത് വലിയ മാറ്റമായി വിലയിരുത്തപ്പെടുന്നു. യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് മെഡിക്കൽ സെന്ററിലെ ഡോക്ടർമാർക്ക് ഈ നടപടിക്രമം നടത്താൻ യുഎസ് മെഡിക്കൽ റെഗുലേറ്റർ പ്രത്യേക അനുവാദം നൽകുകയായിരുന്നു.
ലോകത്തെ അവയവ ദൗർലഭ്യം പരിഹരിക്കുന്നതിന് വലിയ ചുവടു വെപ്പാണ് നടത്തിയിരിക്കുന്നതെന്ന് മേരിലാൻഡ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ സർജൻ ബാർട്ട്‌ലി ഗ്രിഫിത്ത്പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു .













