• Home
  • kerala
  • കമ്മ്യൂണിസ്റ്റുകാര്‍ മറന്ന എം. എൻ. റോയിയുടെ കഥ

കമ്മ്യൂണിസ്റ്റുകാര്‍ മറന്ന എം. എൻ. റോയിയുടെ കഥ

കമ്മ്യൂണിസ്റ്റ് വഴിയില്‍ നിന്നും അവസാന കാലത്ത് മാറി സഞ്ചരിച്ചതിനാല്‍ കമ്മ്യൂണിസ്റ്റുകാര്‍ പറയാത്ത കഥയാണ് എം.എൻ. റോയിയുടേത്. അക്കഥയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ വല്ലാത്തൊരു കഥ എന്ന പരിപാടിയില്‍ ബാബു രാമചന്ദ്രന്‍ പറഞ്ഞത്.

പശ്ചിമ ബംഗാളില്‍ പൂജാരിയുടെ മകനായി പിറന്ന്, വിദേശ രാജ്യങ്ങളില്‍ താമസിച്ച് കമ്മ്യൂണിസം വളര്‍ത്തിയ എംഎന്‍.റോയി. 14-ാം വയസില്‍ സായുധ വിപ്ലവത്തിന് വേണ്ടി പുറപ്പെട്ട റോയി,1905 ല്‍ ബംഗാൾ വിഭജനത്തെ തുടര്‍ന്നാണ് കൂടുതല്‍ സജീവമാകുന്നത്. ബ്രിട്ടീഷ് ഭരണത്തിന് എതിരെ ആ ചെറു പ്രായത്തില്‍ റോയി സംസാരിച്ച് തുടങ്ങി. ബ്രിട്ടിഷ് ഭരണത്തിന് എതിരെയുള്ള നീക്കമാണ് ശത്രുവിന്റ ശത്രുവിനെ മിത്രമാക്കാനുള്ള തീരുമാനത്തിന് പിന്നില്‍. 1914ല്‍ ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ‍ ബ്രിട്ടന് എതിരെ യുദ്ധം ചെയ്യുന്ന ജര്‍മ്മനിയുടെ മിത്രമാകാനും അവിടെ നിന്നും ആയുധങ്ങള്‍ കൊണ്ട് വന്ന് യുദ്ധം ചെയ്യാനും പുറപ്പെട്ടതും ഏങ്ങനെയും ബ്രിട്ടനെ പരാജയപ്പെടുത്തണമെന്ന ചിന്തയിലാണ്. മുപ്പതിനായിരത്തോളം റൈഫിളുകളും രൂപയും ഇന്‍ഡ്യയിലേക്ക് കൊണ്ട് വരാന്‍ ശ്രമിച്ചതും അതുകൊണ്ടാണല്ലോ.

റഷ്യക്ക് പുറത്ത് ആദ്യമായി കമ്മ്യുണിസ്റ്റ് പാര്‍ട്ടി സ്ഥാപിക്കുന്നതും അതിന്റ സ്ഥാപക ജനറല്‍ സെക്രട്ടറിയാകുന്നതും റോയിയാണ്. താഷ്‌കെന്റിലാണ് കമ്മ്യുണിസ്റ്റ് പാര്‍ട്ടി സ്ഥാപിച്ചത്. ഇതിന് ശേഷമാണ് ലെനിനുമായി അടുത്ത് ഇടപഴുകുന്നത്. ബ്രിട്ടീഷുകാരെ എതിര്‍ക്കുന്ന ഗാന്ധിജിയുമായി സഹകരിക്കണമെന്ന് റോയിയോട് ലെനിന്‍ ആവശ്യപ്പെട്ടിരുന്നു.
താഷ്‌കെന്റില്‍വെച്ചാണ് ഇന്‍ഡ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും രൂപീകരിക്കുന്നത്. ഇന്‍ഡ്യയിലെ സി പി എം ഇത് അംഗീകരിക്കുന്നുവെങ്കിലും സിപിഐക്ക് വേറിട്ട് അഭിപ്രായമാണ്. കാണ്‍പൂരില്‍ വെച്ച് 1924ലാണ് ഇന്‍ഡ്യന്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി പിറന്നതെന്ന നിലപാടാണ് സിപിഐക്ക്.

വിദേശ വാസത്തിനിടക്കാണ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുമായി തെറ്റുന്നത്.ബോള്‍ഷെവിക് നയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന നിലപാടാണ് റോയിയുടെ പുറത്താക്കലിന് കാരണമാകുന്നത്. പിന്നിട് 16 വര്‍ഷത്തിന് ശേഷമാണ് 1930ല്‍ ഇന്‍ഡ്യയില്‍ എത്തുന്നത്.1924ലെ കാണ്‍പൂര്‍ ഗൂഢാലോചന കേസില്‍ പ്രതിയാക്കപ്പെട്ടതിനാല്‍ വേഷം മാറിയാണ് ഇന്‍ഡ്യയില്‍ എത്തിയത്. മുംബൈയിലായിരുന്നു പ്രവര്‍ത്തന മേഖല. എന്നാല്‍, 1931 ജൂലൈയില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. 12വര്‍ഷത്തേക്കായിരുന്നു തടവ് വിധിക്കപ്പെട്ടത്. ലോക വ്യാപകമായി പ്രതിഷേധം ഉയര്‍ന്നതോടെ ആറു വര്‍ഷമായി കുറച്ചു. 1936ല്‍ ജയില്‍ മോചിതനായ ശേഷമാണ് കോണ്‍ഗ്രസില്‍ ചേരുന്നത്. എന്നാല്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ സ്വീകരിക്കേണ്ട നിലപാടിനെ ചൊല്ലിയുള്ള അഭിപ്രായ വിത്യാസത്തെ തുടര്‍ന്ന് പാര്‍ട്ടി വിട്ടു. പിന്നിട് റാഡിക്കല്‍ ഡമോക്രാറ്റിക് പാര്‍ട്ടി രൂപീകരിച്ച് അതിന്റ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയെങ്കിലും വൈകാതെ പാര്‍ട്ടി പിരിച്ച് വിട്ടു. മാനവികതാവാദം ഉയര്‍ത്തിയാണ് തുടര്‍ന്നുള്ള പ്രവര്‍ത്തനം. ഡെറാഡൂണിലായിരുന്നു അന്ത്യനാളുകള്‍. നേരത്തെ ജയിലില്‍ കഴിഞ്ഞതും ഡെറാഡൂണില്‍ ആയിരുന്നു.

സോവിയറ്റ്‌ സഖാക്കള്‍ക്കൊപ്പം ഇടത്തു നിന്നും നാലാമത്‌ നില്‍ക്കുന്നത്‌ റോയ്‌

1952ല്‍ മസൂറിയില്‍ ഉണ്ടായ അപകടമാണ് റോയിയെന്ന വിപ്ലവകാരിയെ തളര്‍ത്തിയത്. 1954 ജനുവരി 25ന് മരിക്കുന്നത് വരെ അദേഹം കിടക്കയിലായിരുന്നു. എന്നാല്‍, ഈ സമയത്തും അദേഹം നിരവധി ലേഖനങ്ങള്‍ തയ്യാറാക്കി. ഭാര്യക്ക് പറഞ്ഞ് കൊടുത്ത് എഴുതിക്കുകയായിരുന്നു. നരേന്ദ്രനാഥ് ഭട്ടാചര്യയാണ് മാനവേന്ദ്രനാഥ് റോയിയായി മാറിയത്. അമേരിക്കന്‍ ദിനങ്ങളിലാണ് ഈ പേരു മാറ്റം. അമേരിക്കന്‍ സാമ്രജ്യത്വത്തിന് എതിരെ അന്നേ റോയി സംസാരിച്ചിരുന്നു. പല്ല് എടുക്കുമ്പോഴല്ല, പല്ല് എടുത്ത ശേഷമായിരിക്കും വേദന അറിയുക എന്നാണ് അദേഹം പറഞ്ഞത്.
കമ്മ്യുണിസ്റ്റുകാര്‍ മറന്നുവെങ്കിലും ഇന്‍ഡ്യന്‍ രാഷ്ട്രിയത്തിലെ വഴിപിഴച്ച ഈ കുഞ്ഞാടിന്റെ ജീവചരിത്രം രാഷ്ട്രീയ വിദ്യാര്‍ഥികൾക്ക് മുതൽക്കൂട്ടാവും.

Leave a Reply

Your email address will not be published. Required fields are marked *