ആരും ആവശ്യപ്പെടാതെ വിവാഹസമയത്ത് മാതാപിതാക്കൾ നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി. വിവാഹസമയത്ത് തനിക്കു ലഭിച്ച ആഭരണങ്ങൾ ഭർത്താവിൽനിന്ന് തിരിച്ചു കിട്ടാൻ യുവതി നൽകിയ പരാതിയിൽ ഇവ തിരിച്ചുനൽകാൻ കൊല്ലം ജില്ലാ സ്ത്രീധന നിരോധന ഒാഫീസർ ഉത്തരവിട്ടതിനെതിരേ തൊടിയൂർ സ്വദേശിയായ ഭർത്താവ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എം.ആർ. അനിതയുടെ നിരീക്ഷണം.
വിവാഹത്തിന് തനിക്കു ലഭിച്ച 55 പവൻ ബാങ്ക് ലോക്കറിൽ വെച്ചിരിക്കുകയാണെന്നും തിരിച്ചുനൽകാൻ നിർദേശിക്കണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. ഇവ തിരിച്ചുനൽകാൻ ജില്ലാ സ്ത്രീധന നിരോധന ഒഫീസർ ഉത്തരവിടുകയും ചെയ്തു. എന്നാൽ ആഭരണങ്ങൾ സ്ത്രീധനമല്ലെന്നും ആ നിലയ്ക്ക് ഉത്തരവ് നൽകാൻ അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. ലോക്കറിൽവെച്ചിട്ടുള്ള ആഭരണങ്ങളും വിവാഹസമയത്ത് വധുവിന്റെ വീട്ടുകാർ തനിക്കു നൽകിയ മാലയും തിരിച്ചു നൽകാമെന്ന് ഹർജിക്കാരൻ അറിയിച്ചു. യുവതിയും ഇതു സമ്മതിച്ചതിനെത്തുടർന്ന് ഹർജി തീർപ്പാക്കി.














