ടോക്കിയോയില്‍ നടക്കുന്ന പാരാലിമ്പിക്‌സില്‍ ഇന്ത്യന്‍ കായിക പ്രേമികള്‍ക്ക് വലിയ നിരാശ സമ്മാനിച്ചു കൊണ്ട് ഒരു മോശം വാര്‍ത്ത–ഡിസ്‌കസ് ത്രോയില്‍ വെങ്കല മെഡല്‍ നേടി അഭിമാനമുയര്‍ത്തിയ താരം വിനോദ് കുമാറിന്റെ മെഡല്‍ തിരിച്ചെടത്തിരിക്കുന്നു. പുരുഷന്‍മാരുടെ എഫ്-52 വിഭാഗത്തില്‍ മല്‍സരിക്കാന്‍ വിനോദ് കുമാര്‍ അയോഗ്യനായിരുന്നു എന്ന് ഇതിനായി നിയുക്തമായ പാനല്‍ സമിതി കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്.
1971-ലെ ഇന്ത്യാ പാക് യുദ്ധത്തില്‍ പോരാടിയ സൈനികന്‍രെ മകനായ വിനോദ് കുമാര്‍ ബി.എസ്.എഫ് സൈനികനായിരുന്നു. മഞ്ഞുമലയില്‍ വെച്ചുണ്ടായ അപകടത്തെത്തുടര്‍ന്ന് കാലിന് ഗുരുതര പരിക്കേറ്റ് പത്തു വര്‍ഷത്തിലധികമായി ചികില്‍സയിലായിരുന്നു വിനോദ് കുമാര്‍. ക്രോയേഷ്യന്‍ താരത്തെ(19.98മീറ്റര്‍) മറികടന്ന മികച്ച പ്രകടനമായ 19.91 മീറ്റര്‍ എറിഞ്ഞാണ് വിനോദ്കുമാര്‍ മെഡലിന് അര്‍ഹനായത്. എന്നാല്‍ ഇദ്ദേഹം മല്‍സരിച്ച് എഫ്-52 വിഭാഗം മസില്‍ ശേഷി തകരാറിലായ, ചലനശേഷി പരിമിതമായ, കൈകാലുകള്‍ക്ക് കേടുള്ളതോ നീളക്കുറവുള്ളതോ ആയവര്‍ക്കുള്ളതായിരുന്നു. സംഘാടകര്‍ ഈ വിഭാഗത്തിലാണ് വിനോദ് കുമാറിനെ മല്‍സരിപ്പിച്ചത്. ഇതിലാണ് ഇദ്ദേഹത്തെ ഇപ്പോള്‍ അയോഗ്യനാക്കിയിരിക്കുന്നത്.

ചരിത്രം കുറിച്ച് അവനിയുടെ സ്വര്‍ണനേട്ടം
അതേസമയം നിരാശയ്ക്കിടയിലും വലിയൊരു സ്വര്‍ണത്തിളക്കത്തിലേക്കാണ് ഇന്ന് ഇന്ത്യ ഉയര്‍ത്തപ്പെട്ടത്. ഷൂട്ടിങില്‍ പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ അവനി ലെഖാര സ്വര്‍ണം നേടിയപ്പോള്‍ അത് പാരാലമ്പിക്‌സില്‍ സ്വര്‍ണമെഡല്‍ നേടുന്ന ആദ്യത്തെ ഇന്ത്യന്‍ വനിത എന്ന ചരിത്ര ബഹുമതിയാണ് അവനിക്ക് നേടിക്കൊടുത്തത്. ഉക്രെയ്ന്‍ താരം ഐറിനയെ ആണ് അവനി തോല്‍പിച്ചത്.
19-കാരിയായ അവനി 2012-ല്‍ നട്ടെല്ലിന്റെ കശേരുക്കള്‍ക്ക് പരിക്കേറ്റ് ശയ്യാവലംബിയായിരുന്നു. എന്നാല്‍ അതിലൊന്നും നിരാശയാകാതെ പരിക്കിന്റെ അവശതകളെ മറികടന്ന് കായിക ലോകത്തിന്റെ യശസ്സുയര്‍ത്തുന്ന പദവിയിലേക്ക് വളരുകയായിരുന്നു.













