കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ ബിജു കരീമിന്റെ സാമ്പത്തിക വളർച്ച പെട്ടെന്നായിരുന്നെന്ന് പ്രദേശത്തുകാരുടെ സാക്ഷ്യം. വലിയ വീട് വച്ചതും സ്ഥലങ്ങൾ വാങ്ങിക്കൂട്ടിയതും ഉൾപ്പെടെ ഒട്ടേറെ കാര്യങ്ങൾ നാട്ടുകാർക്ക് പറയാൻ ഉണ്ട് .ചെറിയ, ചെറിയ ജോലികൾ ചെയ്തായിരുന്നു ബിജുവിന്റെ ആദ്യ കാല ജീവിതം. സിപിഎമ്മിൽ അംഗമായതിന് ശേഷമാണ് കരുവന്നൂർ സഹകരണ ബാങ്കിൽ മാനേജറായി ചുമതലയേൽക്കുന്നത്. ഇതിനുപിന്നാലെ വലിയ വീട് വച്ചു. പിന്നീട് ശര വേഗത്തിലാണ് വളർച്ച ഉണ്ടായത്. ഭൂമി, വിലകൂടിയ വാഹനങ്ങൾ എല്ലാം സ്വന്തമാക്കി. വായ്പാ ചട്ടങ്ങളെല്ലാം മറികടന്ന് ബിജുവും കമ്മീഷന്‍ ഏജന്റ് ബിജോയിയും ചേര്‍ന്ന് 46 ലോണുകളില്‍ നിന്നായി 50 കോടിയിലധികം രൂപയുടെ തിരിമറി നടത്തിയതായി റിപ്പോർട്ടുകളുണ്ട്. ബിജുവിന്റെ കുടുംബം ഇതുവരെ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല.













