തിരുവനന്തപുരത്ത് മുറിഞ്ഞ പാലത്ത് മായാ സൗണ്ട്എന്ന ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനം നടത്തിയിരുന്ന നിർമൽ ചന്ദ്രൻ (53) തൂങ്ങി മരിച്ചു. ഇദ്ദേഹം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.. കൊവിഡ് കാരണം പ്രതിസന്ധിയിലായ നിർമ്മലിന് പത്ത് ലക്ഷത്തോളം രൂപയുടെ കടം ഉണ്ടായിരുന്നുവെന്നാണ് സഹോദരൻ പറയുന്നത്.
ലോക്ക്ഡൗണിൽ ലൈറ്റ് ആൻഡ് സൗണ്ട് കച്ചവടം ഇല്ലാതായതോടെ നിർമ്മൽ ചന്ദ്രൻ കോഴിക്കട ബിസിനസിലേക്ക് തിരിഞ്ഞു. വായ്‌പയെടുത്തായിരുന്നു ബിസിനസ് ആരംഭിച്ചത്. എന്നാൽ പ്രതീക്ഷിച്ചത് പോലെ കച്ചവടം ലഭിച്ചില്ല. മകളുടെ സ്വർണം അടക്കം പണയത്തിലായിരുന്നു. എല്ലാം സാധാരണ ഗതിയിലാകുമെന്ന പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും കൊവിഡ് പ്രതിസന്ധി നീണ്ടതോടെ ജീവിതം തന്നെ വഴിമുട്ടുകയായിരുന്നു. കടയുടെ വാടക നൽകാൻ പോലും നിർമ്മലിന്‍റെ കൈയിൽ പണമില്ലായിരുന്നു എന്ന് ഉറ്റവർ പറയുന്നു.













