അയോധ്യയിലെ രാമക്ഷേത്രഭൂമി ഇടപാടില്‍ വന്‍ അഴിമതി ആരോപിച്ച് ആം ആദ്മി പാര്‍ടിയും സമാജ് വാദി പാര്‍ടിയും രംഗത്ത് വന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ നടത്തിയ ഒരു ഇടപാടില്‍ ഒരു വ്യക്തിയില്‍ നിന്നും രണ്ടു കോടി രൂപയ്ക്ക് വാങ്ങിയ ഭൂമി മിനിട്ടുകള്‍ക്കകം മറിച്ചു വിറ്റത് പതിനെട്ടര കോടി രൂപയ്ക്കാണെന്ന് ആരോപിക്കപ്പെടുന്നു. അടുത്ത വര്‍ഷം ആദ്യം യു.പി.യില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കവേയാണ് രാമക്ഷേത്രഭൂമിക്കച്ചവടത്തില്‍ വന്‍ അഴിമതി ഇടപാട് പുറത്തു വന്നിരിക്കുന്നത്.
ഭൂമി ഇടപാട് വിഷയത്തില്‍ സി.ബി.ഐ. അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു. ക്ഷേത്രത്തിനായി നൂറുകണക്കിന് കോടി രൂപയുടെ സംഭാവനകള്‍ കിട്ടിയിട്ടുണ്ട്. ഈ പണം ചെലവഴിക്കാനായി ഭൂമി വില ഉയര്‍ത്തി വാങ്ങിയിരിക്കയാണെന്നും യഥാര്‍ഥ വിലയെക്കാള്‍ അധികം നല്‍കി മറിച്ചുനല്‍കിയ തുക ഇടപാടുകാര്‍ നടത്തിയ കൊള്ളയാണെന്നും പ്രതിപക്ഷകക്ഷികള്‍ ആരോപിക്കുന്നു. അതേസമയം ആരോപണങ്ങള്‍ രാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി കൂടിയായ വി.എച്ച്.പി. നേതാവ് ചമ്പത് റായി നിഷേധിച്ചു.













