• Home
  • exclusive
  • എഴുത്തിനാണോ അതോ എഴുത്തുകാരന്റെ സദാചാരത്തിനാണോ അവാര്‍ഡ്…വിവാദം കത്തുകയാണ്

എഴുത്തിനാണോ അതോ എഴുത്തുകാരന്റെ സദാചാരത്തിനാണോ അവാര്‍ഡ്…വിവാദം കത്തുകയാണ്

എഴുത്തിനാണോ അതോ എഴുത്തുകാരന്റെ സദാചാരത്തിനാണോ അവാര്‍ഡ് നല്‍കുന്നത്, സാഹിത്യം നന്നായാലും സാഹിത്യകാരന്‍ ആരോപണവിധേയനെങ്കില്‍ പുരസ്‌കാരത്തിന് അയോഗ്യനാണോ–കേരളത്തിലെ സാംസ്‌കാരിക മേഖലയില്‍ വിവാദം കത്തുകയാണ്. മീടു ആരോപണ വിധേയനായിട്ടുള്ള പ്രമുഖ തമിഴ്കവിയും സിനിമാഗാന രചയിതാവുമായ വൈരമുത്തുവിന് ഇത്തവണത്തെ ഒ.എന്‍.വി. പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് വിവാദവും തുടങ്ങിയത്.
കടുത്ത വിമര്‍ശനത്തിനിടെ അവാര്‍ഡ് തീരുമാനം പുനപ്പരിശോധിക്കുമെന്ന അറിയിപ്പാണ് അവാര്‍ഡിന് മാനദണ്ഡം എന്താണെന്ന ചര്‍ച്ചയിലേക്ക് നയിച്ചിരിക്കുന്നത്.

വൈരമുത്തുവിന് ഈ വര്‍ഷത്തെ ഒഎന്‍വി സാഹിത്യ പുരസ്‌കാരം നല്‍കുന്നത് പുനപരിശോധിക്കുമെന്ന് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി നിശ്ചയിച്ചതായി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് ഇന്ന് അറിയിച്ചത്. ഇപ്പോള്‍ അടൂരിന്റെ പ്രതികരണത്തിനും വൈരമുത്തുവിന് പുരസ്‌കാരം നിശ്ചയിച്ചതിനും അനുകൂലമായും പ്രതികരണങ്ങള്‍ ഉയരുന്നുണ്ട്.

അടൂര്‍ ഗോപാലകൃഷ്ണന്‍

വൈരമുത്തുവിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ച ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ചിന്മയി ശ്രീപദ പുരസ്‌കാര പ്രഖ്യാപനത്തിനെതിരെ രംഗത്ത് എത്തിയിരുന്നു. പിന്നാലെ മീന കന്ദസ്വാമി, മാധ്യമപ്രവര്‍ത്തക ധന്യ രാജേന്ദ്രന്‍, പാര്‍വതി തിരുവോത്ത്, എഴുത്തുകാരി കെ.ആര്‍. മീര, എന്‍.എസ്. മാധവന്‍ എന്നിവര്‍ സമൂഹ മാധ്യമങ്ങള്‍ വഴി വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

ഒരാളുടെ സ്വഭാവ ഗുണം പരിശോധിച്ചിട്ട് കൊടുക്കാവുന്ന അവാര്‍ഡല്ല–അടൂര്‍ ഗോപാലകൃഷ്ണന്‍

എഴുത്തിനാണ് പുരസ്‌കാരം എന്നതിനാല്‍ തീരുമാനത്തില്‍ ഒരു തെറ്റും ഇല്ലെന്ന് അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രതികരിച്ചതിനു പിന്നാലെ സാഹിത്യ-സിനിമാ മേഖലയിലുള്ളവര്‍ വലിയ എതിര്‍പ്പുമായി രംഗത്ത് വരികയായിരുന്നു. അതിനിടെ ഒരാളുടെ സ്വഭാവ ഗുണം പരിശോധിച്ചിട്ട് കൊടുക്കാവുന്ന അവാര്‍ഡല്ല ഒഎന്‍വി സാഹിത്യ പുരസ്‌കാരം. അദ്ദേഹത്തിന്റെ എഴുത്ത് പരിഗണിച്ചാണ് ജൂറി പുരസ്‌കാരം നല്‍കിയിരിക്കുന്നത്. അദ്ദേഹത്തിനെതിരെയുള്ളത് ആരോപണം മാത്രമാണ്. ഇതില്‍ യാഥാര്‍ത്ഥ്യമെന്തെന്ന് പരിശോധിക്കാനും അന്വേഷണം നടത്താനുമുള്ള അധികാരം നമുക്കില്ല. സ്വഭാവഗുണത്തിന് പുരസകാരം വേറെ നല്‍കണമെന്നുമായിരുന്നു അടൂറിന്റെ കമന്റ്. കെ.ആര്‍.മീരയെപ്പോലുള്ളവര്‍ അടൂരിന്റെ പ്രതികരണത്തിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ കുറിപ്പുകളിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

എഴുത്തിനാണോ അതോ എഴുത്തുകാരന്റെ സദാചാരത്തിനാണോ അവാര്‍ഡ്...വിവാദം കത്തുകയാണ് - The Political Editor