കൊവിഡ് കവര്‍ന്ന ജീവിതങ്ങളില്‍ മീററ്റില്‍ നിന്നുള്ള ഒരു വാര്‍ത്ത വേറിട്ടുനില്‍ക്കുന്നു. ഒരേസ്വഭാവമുളള ഇരട്ടകളായ യുവാക്കളുടെ മരണമാണ് അത്. ഒരുമിച്ച് ജനിച്ചവര്‍, പകര്‍പ്പെടുത്തതു പോലുള്ള രൂപവും സ്വഭാവവും കൊണ്ട് കൗതുകമുണര്‍ത്തിയ മക്കള്‍ രോഗത്തിലും മരണത്തിലും ഇണപിരിയാതെ യാത്രയായി എന്നത് സങ്കടമുണര്‍ത്തുന്ന അനുഭവമായി. മീററ്റിലെ അധ്യാപക ദമ്പതിമാരായ ഗ്രിഗറി റെയ്മണ്ട്, സോജ റാഫേല്‍ എന്നിവരുടെ മക്കള്‍ ജോഫ്രെഡും റാല്‍ഫ്രെഡും ആണ് ജീവിതത്തിലെന്ന പോലെ മരണത്തിലും കൈകോര്‍ത്ത് നടന്നു പോയത്.
ഇരുവരും തങ്ങളുടെ 24-ാമത്തെ ജന്മദിനം ആഘോഷിച്ചതിന്റെ പിറ്റേന്നാണ് കൊവിഡ് ബാധ പരിശോധനയില്‍ തിരിച്ചറിഞ്ഞത്. മാതാപിതാക്കള്‍ അവരെ വീട്ടില്‍ ഐസൊലേഷനില്‍ പാര്‍പ്പിച്ചു. അവരുടെ വീട് നില്‍ക്കുന്ന ഇടം കണ്ടെയ്ന്‍മെന്റ് സോണ്‍ ആയിരുന്നു. കടുത്ത പനി ഇരുവര്‍ക്കുമുണ്ടായിരുന്നു. ക്രമേണ ഓക്‌സിജന്‍ അളവ് 90-നും താഴേക്ക് വന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ മക്കളെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുറച്ച് ദിവസങ്ങള്‍ക്കു ശേഷം ഇരുവരും നെഗറ്റീവ് ആയെന്ന് ആശുപത്രി അധികാരികള്‍ അറിയിച്ചു. തുടര്‍ന്ന് കൊവിഡ് വാര്‍ഡില്‍ നിന്നും ഐ.സി.യു.വിലേക്ക് മാറ്റുകയാണെന്ന് ഡോക്ടര്‍ പറഞ്ഞു. പിന്നീട് താന്‍ മെയ് 13-ന് കേള്‍ക്കുന്നത് ജോഫ്രെഡ് കൊവിഡാനന്തര പ്രശ്‌നങ്ങള്‍ മൂലം മരിച്ചു എന്ന വാര്‍ത്തയാണെന്ന് പിതാവ് ഗ്രിഗറി പറയുന്നു. തുടര്‍ന്ന് വേഗത്തില്‍ മറ്റെ മകനെ ഡെല്‍ഹിയിലേക്ക് മാറ്റാന്‍ അദ്ദേഹം ശ്രമിച്ചു. എന്നാല്‍ ചികില്‍സയ്ക്ക് കാത്തുനില്‍ക്കാതെ രണ്ടാമനും വിടവാങ്ങി. മെയ് 13-നും 14-നുമായി ഇരുവരും ഒരേ വഴിയിലൂടെ ഓര്‍മയായി.













