ബിഹാറിലെ ബക്‌സറില്‍ ഗംഗയിലൂടെ 50-ഓളം മൃതദേഹങ്ങള്‍ ഒഴുകിയെത്തിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.. ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. യു.പി – ബിഹാര്‍ അതിര്‍ത്തിയിലുള്ള ചൗസ പ്രദേശത്താണ് മൃതദേഹങ്ങള്‍ ഒഴുകിയെത്തിയത്. ഉത്തര്‍പ്രദേശില്‍നിന്ന് ഒഴുകി എത്തിയവയാകാം മൃതദേഹങ്ങളെന്നാണ് സംശയിക്കുന്നത്.
പുലര്‍ച്ചെ നദിയില്‍ മൃതദേഹങ്ങള്‍ കണ്ട പ്രദേശവാസികള്‍ പരിഭ്രാന്തരായി. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേങ്ങള്‍ സംസ്‌കരിക്കാനോ ദഹിപ്പിക്കാനോ ബന്ധുക്കള്‍ക്ക് സ്ഥലം ലഭിക്കാതിരുന്നതുമൂലം അവ ഒഴുക്കിവിട്ടതാവാം എന്നാണ് സംശയം. 40 മുതല്‍ 50 വരെ മൃതദേഹങ്ങള്‍ ഇത്തരത്തില്‍ ഒഴുകി എത്തിയതായി ചൗസ ജില്ല അധികൃതര്‍ പറഞ്ഞു. സംസ്കരിക്കാൻ സൗകര്യം ഇല്ലാത്തതു കാരണം നദിയില്‍ എറിഞ്ഞതാവാം എന്നതാണ് സംശയം.
കഴിഞ്ഞ ഒരാഴ്ചയായി മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നുണ്ടെന്നും തങ്ങള്‍ക്ക് ശവശരീരങ്ങള്‍ നദിയില്‍ ഒഴുക്കിവിടുന്ന രീതിയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. മൃതശരീരങ്ങള്‍ സംസ്‌കരിക്കുമെന്ന് ബക്‌സര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കെ.കെ.ഉപാധ്യായ അറിയിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശില്‍ നിന്നാണ് മൃതശരീരങ്ങള്‍ ഒഴുകി വരുന്നതെന്നും വാരണാസിയില്‍ നിന്നോ അലഹാബാദില്‍ നിന്നോ ഉള്ളവ ആവാമെന്നും ബി.ഡി.ഒ അശോക് കുമാര്‍ പറയുന്നു.













