സോപാന സംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്‌ലിം ലീഗിൽ ചേർന്നു. പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളിൽനിന്നാണ് ഹരിഗോവിന്ദൻ അംഗത്വം സ്വീകരിച്ചത്. ഇടതുപക്ഷവും സംഘപരിവാറും ഒരേ തൂവൽ പക്ഷികളായെന്നും വാക്കും പ്രവൃത്തിയും പ്രവൃത്തിയിൽ മതേതരത്വവും മനുഷ്യത്വവും സൂക്ഷിക്കുന്നവരായത്‌കൊണ്ടാണ് ലീഗിൽ ചേർന്നതെന്നും ഹരിഗോവിന്ദൻ പ്രതികരിച്ചു. “സാമുദായിക ധ്രുവീകരണത്തിന് പ്രതിരോധം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ച സംവിധാനമായിരുന്നു ഇടതുപക്ഷം. അവർക്കൊപ്പം നിരവധി വേദികൾ പങ്കിട്ടിട്ടുണ്ട്. പക്ഷേ അവരും സംഘപരിവാറും ഒരേ തൂവൽപക്ഷികളാകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. വെള്ളാപ്പള്ളി നടശന്റെയടക്കമുള്ള പ്രസ്താവനയ്ക്ക് ഇടതുപക്ഷം പിന്തുണ നൽകി. ഒരു കലാകാരൻ എന്ന നിലയ്ക്ക് എന്നെ ഭയപ്പെടുത്തുന്ന സമീപനമാണ് ഇടതുപക്ഷത്തിൽനിന്നുണ്ടാകുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയിൽ ചേരുന്നുണ്ടെങ്കിൽ അത് മുസ്‌ലിം ലീഗിലായിരിക്കുമെന്ന് വർഷങ്ങൾക്കു മുമ്പേ ഞാൻ പറഞ്ഞതാണ്. വാക്കിലല്ല, പ്രവൃത്തിയിൽ മതേതരത്വവും മനുഷ്യത്വവും സൂക്ഷിക്കുന്നവരായത്‌കൊണ്ടാണ് ലീഗിൽ ചേർന്നത്.”– ഹരിഗോവിന്ദൻ പറഞ്ഞു.
വെറുമൊരു ക്ഷേത്ര ആചാരസംഗീതം മാത്രമായിരുന്ന സോപാന സംഗീതത്തെ ആദ്യമായി ക്ഷേത്രത്തിനു പുറത്തെത്തിച്ചു ജനകീയമാക്കിയ ഞെരളത്ത് രാമപ്പൊതുവാളുടെ ആറാമത്തെ മകനാണ് ഞെരളത്ത് ഹരിഗോവിന്ദൻ. ഇന്ത്യക്കകത്തും പുറത്തുമായി ഏകദേശം അയ്യായിരത്തോളം വേദികളിലൂടെ ഈ സംഗീതത്തിനു ജാതി, മത വ്യത്യാസമില്ലാതെ പുതുതലമുറക്കിടയിൽ താൽപര്യം നിലനിർത്തുന്നതിൽ ഹരിഗോവിന്ദൻ സുപ്രധാനമായ പങ്കുവഹിച്ചു. 14 വ്യത്യസ്ത പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഹരിഗോവിന്ദൻ കലാ സംബന്ധമായി 3 പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. കാലിക പ്രസക്തിയുള്ള ഗാനങ്ങൾ സ്വന്തമായി രചിച്ചു പാടിയ ഹരിഗോവിന്ദൻ ‘വന്ദേ മാതരം’, ‘ദൈവദശകം’, ‘റമളാൻ ഗീതം’ തുടങ്ങിയ പ്രസിദ്ധ കൃതികൾ സോപാനശൈലിയിൽ അവതരിപ്പിച്ച കേരളത്തിലെ ആദ്യ ഗായകനാണ്.














