കോളേജ് പ്രിൻസിപ്പൽമാരെ 43 പേരുടെ പട്ടികയിൽ നിന്നുതന്നെ നിയമിക്കണമെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടു. രണ്ട് ആഴ്ചയ്ക്കുള്ളിൽ നിയമനം നടത്തണമെന്നും ഉത്തരവിൽ പറയുന്നു. ഇതുവരെ യോഗ്യത നേടിയവരെ ഉൾപ്പെടുത്തി പുതിയ നിയമനം നടത്താൻ ട്രൈബ്യൂണൽ നിർദ്ദേശിച്ചു. 43 പേരുടെ പട്ടിക കരട് പട്ടികയായി പരിഗണിച്ച് മുന്നോട്ടു പോകണമെന്ന ഉന്നത വിദ്യാഭ്യാസമന്ത്രി ആര്.ബിന്ദുവിന്റെ നിര്‍ദ്ദേശത്തിന് തിരിച്ചടിയാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്.
സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പ്രിൻസിപ്പൽമാരായി പി.എസ്.സി അംഗീകരിച്ച 43 പേരുടെ പട്ടികയിൽ നിന്ന് നിയമനം നടത്തണമെന്നാണ് നേരത്തെ ട്രൈബ്യൂണൽ നിർദ്ദേശിച്ചിരുന്നത് . ഈ പട്ടിക കോളേജ് വിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ചപ്പോൾ അതിനെ കരടുപട്ടികയാക്കാനായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശം. ഇതോടെയാണ് ട്രൈബ്യൂണൽ വീണ്ടും നിർദ്ദേശം നൽകിയത്.അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധിയിൽ കൂടുതൽ വിശദാംശങ്ങൾ മനസിലാക്കിയ ശേഷം പ്രതികരിക്കാമെന്ന് മന്ത്രി ആർ. ബിന്ദു അറിയിച്ചു. വിധി എന്തായാലും സർക്കാർ നടപ്പിലാക്കാം. അതാണ് സർക്കാരിന്റെ നയമെന്നും അവർ വ്യക്തമാക്കി.













