വയനാട് തുരങ്കപാതയുടെ “ഫസ്റ്റ് ബ്ലാസ്റ്റ്” സ്വിച്ച് ഓൺ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മറിപ്പുഴ പദ്ധതിപ്രദേശത്താണ് സ്വിച്ച് ഓൺ നടന്നത്. സുരക്ഷാപരിശോധനകളുൾപ്പടെയുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിയതിന് ശേഷമായിരുന്നു ബ്ളാസ്റ്റ് നടത്തിയത്. ഇടതുപക്ഷ സര്‍ക്കാരിന്റെ മെഗാ വികസനപദ്ധതികളില്‍ ഒന്നായ വയനാട് തുരങ്കപ്പാതയുടെ പാറതുരക്കലിന് തുടക്കമായതോടെ തിരഞ്ഞെടുപ്പു വിഷയം എന്ന നിലയിലും ഈ ‘ഫസ്റ്റ് ബ്ലാസ്റ്റ്’ ചടങ്ങ് പ്രതിപക്ഷത്തിന്റെ പ്രചാരണത്തിനെതിരായ രാഷ്ട്രീയ പ്രചാരണത്തിന്റെ പ്രതീകാത്മക പരിപാടിയായി മാറിയേക്കും.
പാറ തുരക്കാനുള്ള റോക്ക് ഡ്രിൽ ബൂമർ അടക്കമുള്ള യന്ത്രങ്ങൾ നേരത്തെ മറിപ്പുഴയിൽ എത്തിച്ചിരുന്നു. ആദ്യം മറിപ്പുഴ സ്വർഗംകുന്ന് ഭാഗത്താണ് തുരക്കുന്നത്. പിന്നീടാണ് വയനാട് കള്ളാടി ഭാഗത്ത് തുരക്കുക. ഓസ്ട്രേലിയൻ സാങ്കേതികവിദ്യ ആണ് ഉപയോഗിക്കുന്നത്. കട്ട് ആൻഡ് കവർ രീതിയിലാണ് തുരക്കൽ നടത്തുന്നത്. കൃത്യമായ അളവിലും ആഴത്തിലും റോക്ക് ഡ്രിൽ ബൂമറുകൾ ഉപയോഗിച്ചാണിത് നടത്തുക.














