ജി സുധാകരനെ ഏതുവഴിയെയും അനുനയിപ്പിക്കാനുള്ള തീവ്ര ശ്രമങ്ങളുമായി സിപിഎം. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത ഇന്നുരാവിലെ സുധാകരനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദർശിച്ചതാണ് ഇതിൽ ഒടുവിലത്തേത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഹരിശങ്കറും സുജാതയ്‌ക്കൊപ്പം ഉണ്ടായിരുന്നു. കൂടിക്കാഴ്ച ഒരുമണിക്കൂറോളം നീണ്ടുനിന്നു. പാർട്ടി വിടുന്നു എന്ന് പരസ്യമായി പ്രതികരിച്ചശേഷം ഇതാദ്യമായാണ് സിപിഎമ്മിന്റെ ഒരു മുതിർന്ന നേതാവ് സുധാകരനെ വീട്ടിലെത്തി കാണുന്നത്. ഒരു പരിപാടിയിലും പങ്കെടുപ്പിക്കുന്നില്ല എന്ന സുധാകരന്റെ പരാതിക്ക് പരിഹാരമെന്നോണം നാളെ ഉദ്ഘാടനം നടക്കുന്ന പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ അദ്ദേഹത്തെ മുഖ്യാതിഥിയാക്കുകയും ചെയ്തു.പോസ്റ്ററിൽ അദ്ദേഹത്തിന്റെ ഫോട്ടായും ഉൾപ്പെടുത്തി.മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകൻ. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ചടങ്ങിലേക്ക് സുധാകരനെ നേരിട്ട് ഫോൺവിളിച്ചതായും റിപ്പോർട്ടുണ്ട്. എന്നാൽ സുധാകരൻ ചടങ്ങിൽ എത്തില്ലെന്നു പറയുന്നുണ്ട്. നാളെ ആലപ്പുഴയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സുധാകരനെ നേരിൽക്കാണുമെന്നും സ്ഥിരീകരിക്കാത്ത അഭ്യൂഹം ഉണ്ട്.














