വട്ടിയൂർക്കാവിൽ ബിജെപി സ്ഥാനാർത്ഥിയായി ആർ ശ്രീലേഖ വരുമെന്ന് ഉറപ്പിച്ചു . ശാസ്‌തമംഗലം കൗൺസിലറായ ആർ ശ്രീലേഖ നാളെത്തന്നെ മണ്ഡലത്തിൽ ചുമരെഴുത്ത് നടത്തി പ്രചാരണം തുടങ്ങുമെന്നാണ് വിവരം. ശ്രീലേഖയ്‌ക്കൊപ്പം ശോഭാ സുരേന്ദ്രൻ, ജി കൃഷ്‌ണകുമാർ എന്നിവരുടെ പേരുകളും മണ്ഡലത്തിൽ പരിഗണിച്ചിരുന്നു. നിലവില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ കൗണ്‍സിലറാണ് മുന്‍ ഡിജിപി കൂടിയായ ശ്രീലേഖ. ഇവരെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു എന്ന് പറഞ്ഞിരുന്നെങ്കിലും വിവി രാജേഷ് ആണ് മേയര്‍ ആയത്. തന്നെ മേയര്‍ സ്ഥാനാര്‍ഥിയായാണ് ഉദ്ദേശിച്ചിരുന്നത് എന്ന് ശ്രീലേഖ തന്നെ പ്രതികരിച്ചിരുന്നു. മാത്രമല്ല തനിക്ക് മേയര്‍ സ്ഥാനം ലഭിക്കാത്തതില്‍ പരോക്ഷമായി ശ്രീലേഖ നിരാശ പ്രകടിപ്പിക്കുകയും മേയറുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലേക്ക് നടത്തിയ യാത്രയില്‍ പങ്കെടുക്കാതെ ഒഴിഞ്ഞു നില്‍ക്കുകയും ചെയ്തിരുന്നു.
ബിജെപി സജീവ വിജയപ്രതീക്ഷ നിലനിർത്തുന്ന മണ്ഡലമാണ് വട്ടിയൂർക്കാവ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും വി കെ പ്രശാന്തിലൂടെ സിപിഎം മണ്ഡലം പിടിച്ചെങ്കിലും കഴിഞ്ഞ തവണ ബിജെപി ഇവിടെ രണ്ടാമതെത്തി. അന്ന് ബിജെപി സ്ഥാനാർത്ഥിയായിരുന്ന ഇപ്പോഴത്തെ തിരുവനന്തപുരം മേയർ വിവി രാജേഷ് 39,596 വോട്ടുകളാണ് നേടിയത്. മാത്രമല്ല 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപി ലീഡ് നേടിയ പ്രധാന മണ്ഡലങ്ങളിലൊന്ന് വട്ടിയൂർക്കാവായിരുന്നു.














