ഈ വർഷം ജനുവരി മുതൽ ഇതുവരെ മഹാരാഷ്ട്രയിൽ 823 വർഗീയ കലാപങ്ങൾ നടന്നതായി റിപ്പോർട്ട് . നാഗ്പൂരിലെ സമീപകാലത്തെ അക്രമവും ഇതിൽ ഉൾപ്പെടുന്നു. ഛത്രപതി സംഭാജിനഗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന ആവശ്യവും പുതിയ പ്രശ്‌നങ്ങൾക്ക് കാരണമായതായിതെളിഞ്ഞിട്ടുണ്ട് . മുഗൾ ചക്രവർത്തിയുടെ ശവകുടീരം പൊളിക്കണമെന്ന വലതുപക്ഷ സംഘടനകളുടെ ആവശ്യത്തെത്തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ നന്ദർബാർ, പൂനെ (റൂറൽ), രത്‌നഗിരി, സാംഗ്ലി, ബീഡ്, സതാര ജില്ലകൾ എന്നിവിടങ്ങളിൽ വർഗീയ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബജ്‌റംഗ്ദളും വിശ്വ ഹിന്ദു പരിഷത്തും നടത്തിയ പ്രതിഷേധത്തെത്തുടർന്നാണ് മാർച്ച് 17 ന് മധ്യ നാഗ്പൂരിലെ പല പ്രദേശങ്ങളിലും ജനക്കൂട്ടം അക്രമാസക്തമായത് . ഛത്രപതി സംബാജി മഹാരാജിന്റെ ജീവിതത്തെ ആസ്പദമാക്കി വിക്കി കൗശൽ അഭിനയിച്ച “ഛാവ” എന്ന സിനിമ ഔറംഗസേബിനെതിരായ ജനങ്ങളുടെ വികാരങ്ങൾ വീണ്ടും ജ്വലിപ്പിച്ചുവെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതികരിക്കുകയും ചെയ്തിരുന്നു.
2024-ൽ മഹാരാഷ്ട്രയിൽ 4,836 ഹിന്ദു-മുസ്ലീം വർഗീയ കുറ്റകൃത്യങ്ങൾ നടന്നത് സംസ്ഥാനത്തെ നിഴലിൽ നിർത്തുന്നു. അതിൽ 170 സംഭവങ്ങൾ കേസെടുക്കാവുന്നതും 3,106 കേസെടുക്കാനാവാത്ത കേസുകളുമാണെന്ന് ഒരു ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. ഈ കേസുകളിൽ 371 സംഭവങ്ങൾ മതപരമായ അപമാനവുമായി ബന്ധപ്പെട്ടതായിരുന്നു. ജനുവരിയിൽ വർഗീയ കലാപവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ 156 ക്രിമിനൽ കേസുകളും ഫെബ്രുവരിയിൽ 99 കേസുകളും മാർച്ച് പകുതി വരെ 78 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.













