കൊല്ലപ്പെട്ട കിഴക്കമ്പലം ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്.
തലയോട്ടിയിലെ ക്ഷതമാണ് മരണകാരണമെന്ന് പ്രാഥമിക റിപ്പോർട്ടില്‍ പറയുന്നു. തലയോട്ടിക്ക് പിറകിൽ രണ്ടിടങ്ങളിൽ ക്ഷതം ഉള്ളതായി കണ്ടെത്തി. ക്ഷതമേറ്റതിനെ തുടർന്ന് തലച്ചോറിൽ രക്തം കട്ടപിടിച്ചു.
കരൾ രോഗവും മരണത്തിന് ആക്കംകൂട്ടി.
ക്ഷതമേറ്റതിനെ തുടര്‍ന്ന് രക്തധമനികളിൽ പൊട്ടൽ ഉണ്ടായി. കരൾരോഗം ഉള്ളത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്നും പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
കേസിലെ പ്രതികൾക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
ദീപുവിന്റേത് ആസൂത്രിത കൊലപാതകമാണെന്നും എംഎൽഎ ശ്രീനിജന് പങ്കുണ്ടെന്നും ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് ആരോപിച്ചിരുന്നു.
കഴിഞ്ഞ പന്ത്രണ്ടിനാണ് കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവര്‍ത്തകനായ ദീപുവിന് മര്‍ദ്ദനമേല്‍ക്കുന്നത്. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആയിരുന്നു ദീപു. വെന്റിലേറ്റര്‍ സഹായത്തില്‍ കഴിഞ്ഞിരുന്ന ദീപുവിന്റെ മരണം ഇന്നലെയാണ് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്.













