പഞ്ചാബില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസിന് തിരിച്ചടി.മുൻ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ ഭാര്യ പ്രണീത് കൗർ അദ്ദേഹത്തിന് വേണ്ടി പ്രചാരണത്തിനിറങ്ങിയിരിക്കുകയാണ് പഞ്ചാബിൽ. കോണ്‍ഗ്രസിന്റെ എംപിയാണ് പ്രണീത് കൗർ. അമരീന്ദര്‍ സിംഗ് ബിജെപി സഖ്യത്തില്‍ നിന്നാണ് ഇത്തവണ പാട്യലയിൽ മത്സരിക്കുന്നത്.
‘നിങ്ങളെയെല്ലാവരെയും കുടുംബാംഗമായി കണ്ടുകൊണ്ടാണ് ഞാൻ അമരീന്ദര്‍ സിംഗിനായി വോട്ട് ചോദിക്കാൻ എത്തിയത്’ – ഭർത്താവിന് വേണ്ടി വോട്ടഭ്യർത്ഥിച്ച് കൊണ്ട് അവർ പറഞ്ഞു.

പഞ്ചാബിലെ മികച്ച കോൺഗ്രസ് എംപിയും രാഹുല്‍ ഗാന്ധിയുമായി വളരെ അടുപ്പമുള്ള ആളുമാണ് പ്രണീത് കൗർ.
എന്നാൽ അമരീന്ദര്‍ കോണ്‍ഗ്രസ് വിട്ട ശേഷം പ്രണീത് കോണ്‍ഗ്രസില്‍ അത്ര സജീവമായിരുന്നില്ല.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പട്യാലയിലെ കോൺഗ്രസ് സ്ഥാനാർത്ഥി, കൗറിനോട് പാർട്ടിക്ക് വേണ്ടി പ്രചാരണത്തിറങ്ങുകയോ അല്ലെങ്കിൽ രാജിവയ്ക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.
താൻ കുടുംബത്തിനൊപ്പമാണെന്നും കുടുംബം എല്ലാറ്റിനും മുകളിലാണെന്നും ആണ് കൗർ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചത്.
ഇതോടെ പ്രണീത് കൗർ, ഭർത്താവിന്റെ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസ് (പിഎൽസി) ൽ ചേരുമെന്ന അഭ്യൂഹം ശക്തമാവുകയാണ്.
പാർട്ടിവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ നവംബറിൽ കോൺഗ്രസ് നേതൃത്വം പ്രണീത് കൗറിന് നോട്ടീസ് നൽകിയിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജോത് സിംഗ് സിദ്ദുവുമായുള്ള ഭിന്നതയെ തുടർന്നാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നത്. തുടര്‍ന്ന് അദ്ദേഹം പാര്‍ട്ടിവിട്ട് പുതിയ പാര്‍ട്ടി പഞ്ചാബ് ലോക് കോൺഗ്രസ് രൂപീകരിച്ചു. ഇത്തവണ ബിജെപിയുമായി സഖ്യം ചേർന്നാണ് അമരീന്ദര്‍ സിങ് മത്സരിക്കുന്നത്.













