രാഹുല്‍ ഗന്ധിയുടെ പിതൃത്വം ചോദ്യം ചെയ്ത പരാമര്‍ശങ്ങള്‍ക്കു പിന്നാലെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയ്ക്കതെരിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. 2016ലെ ഉറി സര്‍ജിക്കല്‍ സ്‌ട്രൈക്കിന് എന്തെങ്കിലും തെളിവുണ്ടോയെന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിനാണ് രൂക്ഷ വിമര്‍ശനവുമായി ശര്‍മ രംഗത്ത് വന്നത്.
രാഹുല്‍ ഗാന്ധിയുടെ പിതാവ് ആരെന്നുള്ളതിന് തെളിവുണ്ടോയെന്നാണ് ഹിമന്ത ബിശ്വ ശര്‍മ മറുപടിയായി ചോദിച്ചത്.സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തെളിവ് ചോദിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് എന്താണ് അധികാരമെന്നും ശര്‍മ ചോദിച്ചു.1947ല്‍ ജിന്ന സംസാരിച്ച രീതിയിലാണ് രാഹുല്‍ ഗാന്ധി ഇപ്പോള്‍ സംസാരിക്കുന്നത്. രാഹുല്‍ ഗാന്ധി അഭിനവ ജിന്ന തന്നെയാണ്-ശര്‍മ പറഞ്ഞു. ഉത്തരാഖണ്ഡില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് അസം മുഖ്യമന്ത്രി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.

വിവാദ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ വ്യാപക പ്രതിഷേധമാണ് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. ഗുവാഹത്തിയില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഹിമന്ത ബിശ്വ ശര്‍മയുടെ കോലം കത്തിച്ചു. നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ വിവാദ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു.
ഹിമന്ത ബിശ്വ ശര്‍മയെ പുറത്താക്കാന്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.ഇതാണോ ബിജെപിയുടെയും ഹിന്ദു ധര്‍മത്തിന്റെയും സംസ്‌കാരം? ഒരു മുഖ്യമന്ത്രിക്ക് ഇങ്ങനെയൊക്കെ സംസാരിക്കാന്‍ ആകുമോയെന്നും അദ്ദേഹം ചോദിച്ചു.
ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി, മുഖ്യമന്ത്രിയുടെ പരാമര്‍ശം മാന്യതയില്ലാത്തതാണെന്ന് ട്വീറ്റ് ചെയ്തു.

അതേ സമയം തന്റെ പരാമര്‍ശങ്ങളെ ന്യായീകരിച്ച് ഹിമന്ത ബിശ്വ ശര്‍മ വീണ്ടും രംഗത്ത് വന്നു. തെലങ്കാന മുഖ്യമന്ത്രി എന്തുകൊണ്ട് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ അസ്വസ്ഥനായില്ല എന്നദ്ദേഹം ചോദിച്ചു. സൈന്യത്തെ ചോദ്യം ചെയ്യുന്നതിലും വലിയ കുറ്റകൃത്യം വേറെയില്ലെന്ന് ശര്‍മ പറഞ്ഞു. തനിക്കെതിരേ ശബ്ദം ഉയര്‍ത്തുന്നവര്‍ എന്തുകൊണ്ട് രാഹുല്‍ഗാന്ധി സൈന്യത്തെ ചോദ്യം ചെയ്തപ്പോള്‍ മിണ്ടിയില്ല എന്നദ്ദേഹം ചോദിച്ചു. ഈ മനോഭാവം മാറ്റണമെന്നും രാഹുല്‍ഗാന്ധിയെ ചോദ്യം ചെയ്യുകയാണ് വേണ്ടതെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.













