നടിയെ ആക്രമിച്ച കേസില്‍ എട്ട് സാക്ഷികളെ വിസ്‌തരിക്കാന്‍ അനുവദിക്കണമെന്ന പ്രൊസിക്യൂഷന്‍ ആവശ്യം വിചാരണ കോടതി തള്ളിയത് കേരള ഹൈക്കോടതി റദ്ദാക്കി, ആവശ്യം അംഗീകരിച്ചു. എട്ടു സാക്ഷികളെയും വിസ്‌തരിക്കാനും ഫോണ്‍ രേഖകള്‍ വിളിച്ചു വരുത്താനും അനുമതി നല്‍കി. പത്ത് ദിവസത്തിനകം പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും.
ദിലീപിന് അനുകൂലമായി ലഭിച്ചുകൊണ്ടിരിക്കുന്ന വിചാരണക്കോടതിയുടെ തീരുമാനങ്ങള്‍ ഹൈക്കോടതി തിരുത്തിയത് നടനെതിരായ അന്വേഷണത്തില്‍ നിര്‍ണായക തെളിവുകള്‍ ലഭിക്കുന്നതിലേക്ക് നയിച്ചേക്കാം എന്നതാണ് അവസ്ഥ. ഒപ്പം സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറയുന്ന വി.ഐ.പി., പള്‍സര്‍ സുനി പറഞ്ഞ മാഡം എന്നീ സംജ്ഞകളുടെ പിന്നിലെ വ്യക്തികള്‍ ആരെന്ന പരിശോധയ്‌ക്കും ക്രൈംബ്രാഞ്ച് തയ്യാറായിരിക്കുന്നു.














